Friday, June 25, 2010

പ്രചോദനവും കാഴ്ചപാടുകളും ..

ഒരു പാട് അര്‍ത്ഥ വ്യാപ്തിയും നിര്‍വചനങ്ങളും കൊണ്ട് പരിപോക്ഷിതമാണ് നാം എപ്പോളും കേട്ടുകൊണ്ടിരിക്കുന്ന "പ്രചോദനം" എന്ന വാക്ക് .അലസ മനസില്‍നിന്നും ക്രിയാത്മക മനസിലെക്കുള്ള ഒരു പാലമാണ് പ്രചോദനം. ശരിയായ വിധത്തില്‍ പ്രചോദിതമായ മനസ് ഒരുവനെ അവന്‍റെ ലക്ഷ്യത്തിലെത്തി ചേരാനുള്ള അദമ്യമായ ആഗ്രഹത്തെ ആളിക്കത്തിക്കുന്നതോടൊപ്പം ,അതിനുള്ള ഊര്‍ജ്ജവും പ്രദാനം ചെയുന്നു. ഒരു വ്യക്തി വേണ്ട രീതിയില്‍ പ്രചോദിതമായി ക്കഴിഞ്ഞാല്‍ അവനു അവന്‍റെ ലക്ഷ്യത്തിലെത്തിചെരാനുള്ള ഊര്‍ജ്ജം സ്വാഭാവികമായി കിട്ടുന്നു. കാരണം എല്ലാ മനുഷ്യരിലും അവനു ആവശ്യമായ ഊര്‍ജ്ജം പ്രകൃതിതന്നെ ഒരു അഗ്നിസ്ഫുലിങ്കമായി ഒളിച്ചു വെച്ചിട്ടുണ്ടാവും . ഈ അഗ്നിനാ ളത്തെ ജ്വലിപ്പിക്കുവാ നോ പോലിക്കുവാനോ, കാലാകാലങ്ങളിലുള്ള മാനസിക വ്യാപാരതിനനുസരിച്ചു , മാറി മാറി വരുന്ന, അവന്‍റെ കാഴ്ചപാടുകള്‍ ഒരു പരിധിരെ സ്വാധീനിക്കാറുണ്ട് .അതുകൊണ്ട് ഉത്തേജിതമായ ഒരു മനസിന്‌ ഒരു നല്ല കാഴ്ച്ചപടുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ് .

ഒരു വസ്തു ,അല്ലെങ്കില്‍ ഒരു കാഴ്ച കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ മിന്നിമറയുന്ന ചിന്തകള്‍ നമുക്ക് ,അതിനോടുള്ള നമ്മുടെ കാഴ്ച്ചപ്പാടിന്‍റെ പ്രതിഭലനം ആയിരിക്കും.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ കാഴ്ച്ചപ്പാടിനനുസരിച്ചാവും നമ്മുടെ പ്രതികരണം.പകുതി ചാരിയ വാതില്‍ കാണിച്ചിട്ട് ,എന്ത് കാണുന്നുവെന്ന് ചോദിച്ചാല്‍ ,എന്താവും നിങ്ങളുടെ പ്രതികരണം. പകുതി അടച്ച വാതില്‍ അല്ലെങ്കില്‍ ,പകുതി തുറന്ന വാതില്‍ ,എന്നാവും. പക്ഷെ പകുതി തുറന്ന വാതിലില്‍ കൂടി എന്തൊക്കെ കാണാന്‍ സാധിക്കുന്നുവെന്നു എത്രപേര്‍ക്ക് പറയാന്‍ സാധിക്കും ?
ഇരുട്ടുമുറിയില്‍ ഇരിക്കുന്ന ഒരു വസ്തു നമുക്ക് കാണാന്‍ സാധിക്കുന്നുവെങ്കില്‍ അത് സ്വയം പ്രകാശി ക്കുന്നുവെന്നു സാരം .ഒരു വസ്തുവിന് ഉദ്വീപനം ഉണ്ടാകുമ്പോള്‍ അത് സ്വയം പ്രകാശിക്കാന്‍ തുടങ്ങും .ഇതുപോലെ നമ്മുടെ മനസിലും ഉദ്വീപനം ഉണ്ടായി സ്വയം പ്രകാശിക്കാന്‍ തുടങ്ങുമ്പോള്‍ ,നമ്മുടെ ലക്ഷ്യത്തിലെക്കെത്തിചെരാനുള്ള വഴിയും തെളിഞ്ഞുകിട്ടും.അതോടൊപ്പം തന്നെ മറ്റുള്ളവരുടെ കാഴ്ചയില്‍ നമ്മളും പ്രകാശിതരായി കാണപ്പെടും.
ഉറച്ച ഇഛാശക്തി നമ്മുടെ ലക്ഷ്യത്തിലേക്കുള്ള വഴി തുറന്നു തന്നാലും ചിലപ്പോള്‍ ആ യാത്ര സുഖമമായിക്കൊള്ളണമെന്നില്ല. പക്ഷെ നമ്മുടെ കാഴ്ചപാടുകള്‍ ശരിയായ വിധത്തിലാണെങ്കില്‍ വഴിയിലുണ്ടാകുന്ന തടസങ്ങള്‍ നമുക്ക് നേരിടാന്‍ സാധിക്കും. അച്ചടക്കതോടെയുള്ള ഉറച്ച ചുവടുമായി നമുക്ക് മുന്നേറാന്‍ പ്രയാസമുണ്ടാവില്ല .
നമ്മുടെ കാഴ്ചപാടുകള്‍ രൂപപ്പെടുന്നതില്‍ നമ്മള്‍ വളരുന്ന സാഹചര്യം ഒരു പരിധി വരെ സ്വാധീനിക്കാറുണ്ട് .പക്ഷെ ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുമെന്ന് പഴചൊല്ല് നാം ഓര്‍ക്കണം.
നമുക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസം നല്ല കാഴ്ചപാടുകള്‍ ഉണ്ടാവാന്‍ സഹായിക്കുന്നു.പിന്നെ വായന. വായന മനസിന്‍റെ ഭക്ഷണമാണ്. നമ്മുടെ ശരീരത്തിനാവശ്യവും അനുയോജ്യവുമായ ഭക്ഷണം നാം തിരഞ്ഞെടുക്കുന്നതുപോലെ മനസിനാവശ്യമായതും നാം തിരഞ്ഞെടുക്കണം.പക്ഷെ ഇന്ന് ലഭ്യമാകുന്ന എല്ലാ പുസ്തകങ്ങളും നമ്മുടെ കാഴ്ചപാടിനെ നല്ലരീതിയില്‍ രൂപപ്പെടുത്താന്‍ ഉതകുന്നതല്ല എന്നും നാം മറക്കരുത്.നമ്മുടെ ഗുരുക്കന്മാരുടെയും ,കാര്‍ന്നോന്മാരുടെയും ഇടപെടലുകളിലുടെയും ,നമ്മക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസത്തിലുടെയും വികാസം പ്രാപിക്കുന്ന സാമാന്യ ബുദ്ധി ,നമുക്ക് വേണ്ടതെന്താണെന്നു നമുക്ക് കാണിച്ചുതരും .
നമ്മുടെ ചിന്തകള്‍ക്ക് നാം അതിയായ ശ്രദ്ധ കൊടുക്കണം. മറ്റുള്ളവരുടെ മുന്‍പില്‍ സദുദ്ദേശപരമായ ചിന്തകള്‍ നാം പങ്കിടുന്നുണ്ടെങ്കിലും സ്വയം സമ്മ ദിച്ചുകൊടുക്കാന്‍ തയ്യാറാവാത്ത ചില വികാരങ്ങളും നമ്മുടെ മനസ്സിന്‍റെ അടിത്തട്ടില്‍ ഉണ്ടാവും . ആത്മവിശ്വസമില്ലായ്മ ,അപരാധ ബോധം ,മറ്റുള്ളവരുടെ പരാജയത്തില്‍ സന്തോഷിക്കുന്ന മനസ് ,നിരാശ ,ക്രുരത , തുടങ്ങിയവ അത്തരത്തിലുള്ള ചില വികാരങ്ങള്‍ ആണ് .അത് കൊണ്ട് നാം എന്താണ് ചിന്തിക്കുന്നതെന്നുള്ളത് വളരെ പ്രധാനമാണ്.നമ്മുടെ കാഴ്ചപാടുകളും മറ്റുള്ളവരോടുള്ള നമ്മുടെ ഇടപെടലുകളും നമ്മുടെ ചിന്തകളുടെ പരിണിത ഫലംകൂടിയാണ് .ചവറ്റുകുട്ടയില്‍ കളയണ്ട വികാരങ്ങള്‍ മനസിന്‍റെ അടിത്തട്ടില്‍ സൂക്ഷിക്കാതിരിക്കാനുള്ള വിവേചന ബുദ്ധി നമുക്കുണ്ടാവണം.ഇത്തരം വികാരങ്ങളുടെ പരിണിത ഫലമാകട്ടെ നിരാശയും വേദനയും മാത്രം.മാത്രവുമല്ല ഇവയൊക്കെ മനസ്സില്‍ കൊണ്ടുനടക്കുമ്പോള്‍ ക്രിയാത്മക ചിന്തകള്‍ക്ക് മനസ്സില്‍ ഇടമില്ലാതെ പോകും .


വ്യക്തമായ ഒരു നല്ല കാഴ്ച്ചപ്പടിനാല്‍ പ്രോചോദിതമായ മനസ് എല്ലാവരോടും ,എല്ലാ സാഹചര്യങ്ങളോടും സൗകര്യപ്രദവും ഉചിതവുമായ ഒരു പാരസ്പര്യം എങ്ങനെ നേടിയെടുക്കാമെന്ന് കാണിച്ചുതരുന്നു.
ഒരിക്കലും മങ്ങാത്ത മൂല്യങ്ങള്‍ നമ്മളെ പഠിപിച്ച മഹാത്മാക്കള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പ്രചോദിതരായിട്ടുള്ളവരാണെന്ന് കാണാം.ഇന്നത്തെ ജീവിത സാഹചര്യങ്ങളുടെ നിറം പിടിപ്പിച്ച കണ്ണുകളില്‍ കൂടിയല്ലാതെ ഈലോകത്തെ നോക്കികാണാന്‍ എല്ലാവര്‍ക്കും സാധി ക്കട്ടെ . മനപൂര്‍വമായ ഒരു ശ്രമം അതിനായി ഉണ്ടാവട്ടെ ....

Wednesday, June 9, 2010

മനപ്പോരുത്തമോ ? അതോ ...

ഞായറാഴ്ച രാവിലെ തന്നെ മനു എഴുന്നേറ്റു. ഒരു സുഖവും തോന്നിക്കുന്നില്ല.ഫ്ലാറ്റില്‍ ഒറ്റയ്ക്കായതിന്റെ വിഷമം കാണാനുണ്ട് . ദീര്‍ഘമായ ഒരു നെടുവീര്‍പ്പിനുശേഷം ഒരു ഗ്ലാസ്‌ കാപ്പിയുമായി ചാരുകസേരയിലേക്ക് ചാഞ്ഞു. സൂര്യാ ടീവിയില്‍ നക്ഷത്രലോകം പരിപാടി നടക്കുന്നു. മനുഷ്യന്റെ ഭൂതവും ഭാവിയും ഒക്കെ ഗുണിച്ചും ഹരിച്ചും പറയുന്നു. പിന്നെവന്നയാള്‍ സംഖ്യാ ശാസ്ത്രത്തിന്‍റെ മാസ്മരികതയെ പറ്റി വിവരിക്കുന്നു.സ്വന്തം പേരിലെ അക്ഷരങ്ങള്‍ മാറ്റിമറിച്ചു ഭാവിശൊഭനമാക്കാമെന്നു അദ്ദേഹം സ്ഥാപിക്കുന്നു. അതുകഴിഞ്ഞ് വന്നയാള്‍ ഫെന്ഗ്ഷുയി യുടെ ആളാണ്. കട്ടിലിന്‍റെയും കസേരകളുടെയും സ്ഥാനം മാറ്റിയും മറിച്ചും, പിന്നെ ചില കൊച്ചു വസ്തുക്കള്‍ അവിടവിടെ ഒക്കെ വെച്ചും വീട്ടില്‍ സന്തോഷവും ഐശ്വര്യവും എങ്ങനെ കൊണ്ടുവരാമെന്ന് അദ്ദേഹം വിവരിക്കുന്നു.. അറിയാതെ തന്നെ മനുവിന്റെ ശ്രദ്ധ അതിലേക്കായി . പണ്ടൊക്കെ ജോതിഷത്തെ പറ്റി പറയുമ്പോള്‍ അവനു വെറുപ്പാരുന്നു. ഒരു കൂട്ടം നക്ഷത്രങ്ങള്‍ ആണ് തന്റെ ഭാവി നിശ്ചയിക്കുന്നതെങ്കില്‍ സ്വന്തം വ്യക്തിതവ്ത്തിനെന്തു വില. ഇതാണ് മനുവിന്റെ ചോദ്യം. പക്ഷെ ഇന്ന് അവന്‍ അറിയാതെ തന്നെ അതിലേക്കു ശ്രദ്ധിച്ചു. അതിനു കാരണവും ഉണ്ട്. ഇന്ന് അവന്റെ മനസമാധാനം പാടെ ഇല്ലാതാക്കി ഋതു അവളുടെ വീട്ടിലേക്കു പോയി .ഇന്ന് 7 ദിവസമാകുന്നു. അവള്‍ ഇല്ലാത്ത ആദ്യത്തെ വാരാന്ത്യം.

നിങ്ങളുടെ കിടപ്പുമുറിയില്‍ കട്ടില്‍ ജന്നലിനടുതാകരുത്, കണ്ണാടി കട്ടിലിനു നേരെ വരരുത്. വാതില്‍ക്കലേക്ക് കട്ടിലിന്‍റെ കാല്‍ഭാഗം വരരുത്. ഒരു ചെടി പോലും വെക്കരുത് ,നിശ്ചല ചിത്രങ്ങള്‍ ഒന്നും വെക്കരുത് അങ്ങനെ ഫെന്ഗ്ഷുയി മാസ്റ്റര്‍ ‍ പാടില്ലാത്ത കാര്യങ്ങളുടെ ഒരു പട്ടിക തന്നെ തയാറാക്കി പറയുന്നു. ഇതൊക്കെ റൂമില്‍ ഉണ്ടായാലുള്ള ഫലമോ ഭാര്യ പിണങ്ങിപോകും . വീട്ടില്‍ മനസമാധാനവും ഉണ്ടാവില്ലത്രേ !

ശരിയാണ് ..ഋതു പോയതില്‍ പിന്നെ ഒരു അസ്വസ്ഥതയാണ് . മനു കസേരയില്‍ നിന്നെഴുന്നേറ്റു കിടപ്പുമുറിയില്‍ ചെന്ന്നോക്കി .അയാള്‍ പാടില്ലാന്നു പറഞ്ഞ എല്ലാക്കാര്യങ്ങളും വളരെ കൃത്യമായി തന്നെ റൂമില്‍ കാണാം. അവന്‍ ഒരു നിമിഷം ആലോചിച്ചു .പിന്നെ ഏന്തോ ഒന്ന് തീരുമാനിച്ചുറപ്പിച്ചു..

പിന്നെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ചിത്രം അവിടുന്ന് എടുത്തു. ഒരു എക്സിബിഷന് വാങ്ങിച്ച പാപ്പിറസില്‍ പെയിന്റ് ചെയ്ത ,ഈജിപ്ഷ്യന്‍ ചിത്രം . തീരത്ത് കയറ്റിവെച്ച ഒരു വള്ളം. നിശ്ചലചിത്രം ! മാറ്റിയേക്കാം. അവന്‍ മനസ്സില്‍ പറഞ്ഞു . തങ്ങള്‍ രണ്ടുപേരും ഒറ്റനോട്ടത്തില്‍ കണ്ടിഷ്ടപെട്ട, മോഹവില കൊടുത്ത് വാങ്ങിയ ആ ചിത്രം ബെഡ്രൂമില്‍തന്നെ തൂക്കണമെന്നതിനു രണ്ടഭിപ്രായം ഇല്ലാരുന്നു. പക്ഷെ.....

പിന്നെ വിഷമത്തോടെയാണെങ്കിലും കട്ടില്‍ ജന്നലിനടുത്തുനിന്നും തിരിച്ചിട്ടു . നിലാവുള്ള രാത്രികളില്‍ അവളോടൊപ്പം കട്ടിലില്‍ ചാരിയിരുന്നു തുറന്നിട്ട ജന്നലില്‍ കൂടി നിലാവിന്റെ ചന്ദം ആസ്വദിചിരുന്നത് അവന്‍ ഓര്‍ത്തു. പുഴയിലെ കുഞ്ഞോളങ്ങളെ തഴുകി കടന്നു വരുന്ന കാറ്റ് മുറ്റത്തെ മുല്ലവള്ളിയില്‍ നിന്നും ആവോളം സുഗന്ധവും നിറച്ചിരുന്നു. അപ്പോള്‍ രമേശ്‌ നാരായണന്റെ "മനസ്സി നഭസ്സി " വെക്കാന്‍ അവള്‍ മറക്കില്ല. പിന്നെ മനസ്സില്‍ ഒരഗ്നിമഴയായിരിക്കും പെയുക. പക്ഷെ മനസമാധാനം അല്ലെ വലുത്. അങ്ങനെ മാറ്റിയും മറിച്ചും ആ മുറിയുടെ രൂപം തന്നെ മാറ്റി. വിവാഹത്തിനു മുന്‍പേ തന്നെ തങ്ങള്‍ ഡിസൈന്‍ ചെയ്ത സ്വപ്ന റൂമാണ് ഇപ്പോള്‍ ഫെന്ഗ്ഷുയിക്കാരന്റെ ഇഷ്ടത്തിനുവിട്ടുകൊടുത്തത് !

മനു വീണ്ടും ചാരുകസേരയിലേക്ക് ചാഞ്ഞു.ഒരു ഉള്‍വിളിയില്‍ അവളെ വിളിച്ചു. ഒരു നിമിഷം രണ്ടുപേരും ഒന്നും മിണ്ടിയില്ല. മനസ്സുകള്‍ സംസാരിക്കുകയായിരുന്നുവെന്നു തോന്നുന്നു.... നിശബ്ദതയെ മറികടന്നു അവന്‍ ചോദിച്ചു " നീ എപ്പോളാണ്‌ വരുന്നത് ". നാളെത്തന്നെ.. ഇന്ന് ഇനി സമയം പോയി. മനു സ്റെഷനിലേക്ക് വരണം. അവള്‍ പെട്ടെന്ന് തന്നെ പറഞ്ഞു.പിന്നെ ഒന്നുമുണ്ടായില്ല അവര്‍ക്ക് സംസാരിക്കാന്‍.

പിറ്റേന്ന് കൃത്യ സമയത്ത് തന്നെ മനു സ്റ്റേഷനിലെത്തി. പക്ഷെ ഒരു മണിക്കൂര്‍ ലേറ്റ് ആണ് വണ്ടി. നാശം പോരുന്നതിനു മുന്നേ ഒന്ന് വിളിച്ചു ചോദിയ്ക്കാന്‍ തോന്നിയില്ല . അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു. മനസ്സിന്റെ ധിറുതി അവനെകൊണ്ടത് ചെയ്യിച്ചില്ല എന്നുപറയുന്നതാണ് ശരി. ഋതു വീട്ടിലില്ലാതിരുന്ന ഏഴു ദിനങ്ങള്‍ ഏഴു വര്‍ഷം പോലെയാണ് അവനു തോന്നിയത്. പലകാര്യങ്ങളിലും അവര്‍ക്ക്ഭിന്നരുചികളാണ്. എങ്കിലും ഈ ഭിന്നതകളാണ് അവരെ യോജിപ്പിച്ച് നിര്‍ത്തുന്നത്. നാനാത്വത്തില്‍ ഏകത്വം ഏന്നു പറയുന്നതുപോലെ.

അവന്‍ തിരക്ക് കുറഞ്ഞ ഭാഗത്തേക്ക് മാറിയിരുന്നു. " ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം " ആരുടെയോ മൊബൈലില്‍ അവരടെ പ്രിയപ്പെട്ട ആരുടെയോ സാന്നിധ്യം വിളിച്ചറിയിക്കുന്നു.. മനുവിന്റെ മനസ്സിലേക്ക് ഓര്‍മ്മകള്‍ താള ലയങ്ങളോടെ വിരുന്നു വന്നു നിനക്ക് ആ പഴയ ദിനങ്ങള്‍ ഓര്‍മ്മയില്ലേന്നു ചോദിച്ചു.

അവന്‍ ഓര്‍ത്തു ,പ്രേമിക്കുവാന്‍ പറ്റിയ സാഹചര്യമായിരുന്നു അന്ന് ക്യാമ്പസ്സില്‍. എവിടോട്ടു നോക്കിയാലും കിന്നാരം പറഞ്ഞിരിക്കുന്ന ജോടികള്‍ മാത്രം .അവര്‍ക്ക് തണലും മറവും ഏകി കാറ്റാടി മരങ്ങളും, സില്‍വര്‍ ഓക്കും. മഞ്ഞുകാലമായാല്‍ ആരും പ്രണയിച്ചു പോകുന്ന അന്തരീക്ഷം .കോടമഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന ക്യാമ്പസ്.കാറ്റാടി മരത്തില്‍ കയറികിടക്കുന്ന കടലാസ് ചെടി ക്രിസ്തുമസ്സിനെ വരവെല്‍ക്കനെന്നപോലെ പൂത്തിട്ടുണ്ടാകും. പൊഴിഞ്ഞു കിടക്കുന്ന സില്‍വര്‍ ഒക്കിന്‍റെ ഇലകളില്‍ പറ്റിയിരിക്കുന്ന മഞ്ഞു തുള്ളികള്‍ കാലില്‍ പറ്റുമ്പോള്‍ മനസ്സിലാണ് കുളിമ തോന്നുന്നത്.

അന്നൊന്നും ആരോടും പ്രത്യേകമായ ഒരിഷ്ടം തോന്നിയിരുന്നില്ല. എല്ലാവരോടും ഒരേ ഇഷ്ടം. അങ്ങനെ ക്ലാസുകള്‍ ഏല്ലാം കഴിഞ്ഞു. ഋതുക്കള്‍ മാറി വന്നു. പലരും പലയിടങ്ങളിലായി.അന്ന് തോന്നിയ ആ ഒരേ ഇഷ്ടത്തിനു പിന്നീടു ഒരാളോട് മാത്രം ഒരല്പം കൂടുതല്‍ ചായ്‌വ് ഉള്ളതായിട്ട് തോന്നിതുടങ്ങി. ആ ഇഷ്ടത്തിന്‍റെ അര്‍ഥങ്ങള്‍ മാറി മറിഞ്ഞു വരുന്നു. പൂര്‍ത്തിയാകാത്ത കവിതകള്‍ പോലെ ദിനങ്ങള്‍ അപൂര്‍ണ്ണമായി കടന്നു പോകുന്നു .പറയാതെ കിടക്കുന്ന ഈ ഇഷ്ടമാവാം ഈ അപൂര്‍ണ്ണ തക്ക് കാരണം. ഒരു ദിവസം എന്തും വരട്ടെ എന്ന് വിചാരിച്ചു അവളെ വിളിച്ചു തന്റെ ഇഷ്ടം പറഞ്ഞു. . ഒട്ടും വളച്ചുകെട്ടില്ലാതെ അവള്‍ പറഞ്ഞു , " ഇന്ന് രാവിലെ എന്‍റെ കല്യാണനിശ്ചയമായിരുന്നു . എന്തെ ഇത്രയും താമസിച്ചത് ? " . ചെറിയ ഇച്ചാഭംഗം തോന്നിയെങ്ങിലും പ്രായത്തിന്‍റെ പക്വത മനസുകാണിച്ചു.

അന്ന് ഒരു തീരുമാനത്തില്‍ എത്തി. "മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ മറച്ചുവെക്കില്ല".

വീണ്ടും ഓര്‍മ്മകള്‍ ഓരോ രംഗങ്ങളായി മനസിലേക്ക് കടന്നു വരുന്നു .

ഇതുപോലെ ഒരു സ്റ്റേഷനില്‍ വച്ചാണ് ഋതുവിനെ പരിചയപ്പെടുന്നത്. വാരന്ത്യങ്ങളിലെ യാത്രയില്‍ ഇടയ്ക്കു അവളെ കണ്ടിട്ടുണ്ട്. മിക്കവാറും ഒറ്റക്കായിരിക്കും. കയ്യില്‍ ഒരു പുസ്തകവും കാണും. മിക്കവാറും എല്ലാവരും അവരുടെ സ്പെഷ്യല്‍ ഫ്രണ്‍സുമായി സംസാരത്തിലായിരിക്കും . ഇതുപോലെ ട്രെയിന്‍ ലേറ്റ് ആയി ഓടിയ ഒരു ദിവസം, ഒരു ചായയുടെ കടമാണ് ഞങ്ങളെ സുഹൃത്തുക്കളാക്കിയത് . അന്ന് അവള്‍ എന്‍റെ എതിര്‍ സീറ്റിലാനിരുന്നത്. അതൊരു വിസ്മയമായി പിന്നീടു തോന്നിയിട്ടുണ്ട് . ചായക്കാരന് കൊടുക്കാനെടുത്ത കോയിന്‍ താഴേക്ക്‌ പോകുന്നത് കണ്ടു.വേറെ ചില്ലരതപ്പിയ അവള്‍ നിരാശയോടെ നില്കുന്നു. അങ്ങനെ അന്ന് ഞാന്‍ വാങ്ങികൊടുത്ത ചായയുടെ കടത്തില്‍ ഞങ്ങള്‍ ആദ്യമായി സംസാരിച്ചു. വീണ്ടും പല വാരാന്ത്യങ്ങള്‍ കഴിഞ്ഞു പോയി. ഇപ്പോള്‍ കാത്തിരുന്നു ഒരുമിച്ചു പോകുന്ന അവസ്ഥയിലായി. പരസ്പരം ഇഷ്ടപ്പെടുന്ന ചിലകാര്യങ്ങളും അതിലേറെ അഭിപ്രായഭിന്നതകളും ! പക്ഷെ പരസ്പരം ബഹുമാനിക്കുന്ന മനസ് കണ്ടില്ലെന്നു വെക്കാന്‍ കഴിഞ്ഞില്ല . ഒരു ദിവസം ഞാന്‍ ഇറങ്ങുന്നതിനു മുന്‍പേ മുഖവുരഒന്നും കൂടാതെ അവളോട്‌ ചോദിച്ചു ഞാന്‍ നിന്നെ കല്യാണം കഴിക്കട്ടെ . പിന്നീടു എല്ലാം മുറപോലെ പെട്ടെന്ന് നടന്നു.

പക്ഷേ എന്തിനാണ് അവള്‍ പിണങ്ങിയത് ? ഒരു കാരണവും കാണുന്നില്ല.... ഭാര്യാ ഭാര്താക്കന്മാരാനെങ്കിലും തങ്ങളുടെ മനോവികാരങ്ങളില്‍ പരസ്പരം കയ്കടത്തുകയോ നിയന്ത്രിക്കാന്‍ ശ്രമിക്കുകയോ ചെയുകയില്ല. തനിക്കും ഋതുവിനും സ്വന്തവും അതിലുപരി സ്വതന്ത്രവുമായ ചിന്തകളുണ്ടായിരുന്നു. അതാരുന്നു ഞങ്ങളുടെ ഇഷ്ടത്തിന്‍റെ കാതല്‍ .അല്ലാതെ മാനസികഐക്യമൊന്നുമായിരുന്നില്ല. നാലഞ്ചു വയസ്സിന്‍റെ വ്യതാസം ഉണ്ടെങ്കിലും മനു എന്നാണ് അവളെകൊണ്ട്‌ താന്‍ വിളിപ്പിക്കുന്നതു. മനുവേട്ടാ എന്നുള്ളവിളിയില്‍ എനിക്ക് അധികാരം കൂടുന്നതുപോലെ തോന്നും. ഒരു ഭര്‍ത്താവിന്റെ ലെവലില്‍ മാത്രമായി നിക്കണ്ടാതായി വരും . പക്ഷെ പേരുവിളിച്ചാല്‍ ആ ഒരു ഫീല് വരില്ല, മറിച്ച് ഒരു സുഹൃത്ത്‌ എന്നതോന്നലാണ് എനിക്ക്.അപ്പോള്‍ ബന്ധങ്ങളുടെ ഏതു നിലയിലേക്കും നമുക്ക് മാറാം. ഇതൊക്കെ മറ്റുള്ളവര്‍ക്ക് ഭ്രാന്തായി തോന്നാം .പക്ഷേ അത് ഞാന്‍ കാര്യമാക്കാറില്ല .കാരണം ഇത് എന്‍റെ ജീവിതമാണ് ,ഞങ്ങളുടെ ജീവിതമാണ്.

മനു പതുക്കെ ഓര്‍മ്മകളില്‍നിന്നും ഉണര്‍ന്നു .

വണ്ടി വരാന്‍ ഇനിയുമുണ്ട് ഒരു പതിനഞ്ചു മിനിട്ടുകള്‍കൂടി. തിരക്ക് കുറേശെ കൂടിവരുന്നു .

മനു, ഞാന്‍ ഇല്ലാഞ്ഞിട്ടു വിഷമം തോന്നിയോ ? കണ്ടപാടെ അവള്‍ ചോദിച്ചു "ഇല്ല" അവന്‍ മറുപടിപറഞ്ഞു. എനിക്കും വിഷമം ഒന്നും തോന്നിയില്ല പക്ഷെ നന്നായി മിസ്സ്ചെയ്തു. സമയം പോയതെ ഇല്ല.. എനിക്കും അവന്‍ പറഞ്ഞു.

വീട്ടില്‍ എത്തിയപാടെ സോഫയിലേക്ക് ഇരുന്നുകൊണ്ട് അവള്‍ ചോദിച്ചു ,മനു നമുക്ക് നമ്മുടെ ബെഡ്രൂം ഒന്ന് റീ അറേഞ്ച് ചെയ്താലോ ? അതും പറഞ്ഞുകൊണ്ട് അവള്‍ ബാഗ്‌ തുറന്നു ഒരു പുസ്തകം എടുത്തു അവന്റെ നേരെ നീട്ടി. " ഫെന്ഗ്ഷുയി "

അവന്‍ ഒന്നും മിണ്ടാതെ അവളെ മുറിയിലേക്ക് കൂട്ടികൊണ്ട്പോയി. തിരിച്ചു വന്ന അവരുടെ മുഖത്തു ഒരു മന്ദഹാസമുണ്ടായിരുന്നു.

ആ മന്ദഹാസത്തിന്റെ അര്‍ഥം ഒന്നുതന്നെയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു...

കുറിപ്പ് : ഇത് എന്‍റെയും എന്‍റെ ചില സുഹൃത്തുക്കളുടെയും അനുഭവങ്ങള്‍ ചേര്‍ത്ത് വെച്ച കുറിപ്പാണ്. വിശ്വാസങ്ങളെ ഞാന്‍ ചോദ്യം ചെയ്യുന്നുവന്നു ആരും ധരിക്കല്ലേ . ഓരോരുത്തര്‍ക്കും ഓരോ വിശ്വാസങ്ങള്‍ഉണ്ട്. അതിനെ ഞാന്‍ ബഹുമാനിക്കുന്നു .

തുടക്കകാരന്റെ പരിമിതികള്‍ എല്ലാമുണ്ടാകും..ഈ കുറിപ്പിലുള്ള പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമല്ലോ.....

Sunday, May 2, 2010

കാത്തിരിപ്പിന്‍റെ പിറവികള്‍

ഇന്ന് എന്‍റെ മനസ്സിന്‍റെ താളം എന്താണെന്ന് എനിക്കറിയില്ല . അനുവാദം കൂടാതെ കടന്നു വരുന്ന ചിന്തകള്‍ ‍ മനസിന്‍റെ താളം തെറ്റിക്കുന്നു. എല്ലാ കര്‍മ്മങ്ങളും അപൂര്‍‍ണ്ണ മാക്കുന്ന മൃത്യുവിന്‍റെ താളം പോലെ തോന്നുന്നു എനിക്കത് .

വൈകാരിക മരണം ! അത് എപ്പോളും എന്‍റെ അടുത്ത് തന്നെയുണ്ട്‌ . ഒരു നനുത്ത തൂവല്‍‍ സ്പര്‍ശം പോലെ അത് ഇടയ്ക്കു ഹൃദയത്തെ ‍ ‍ സ്പര്‍ശിക്കുന്നു.
ഈ തെറ്റിയ താളത്തിനിടയിലും ഞാന്‍ ‍ബാല്യം മുതലേ കാത്തിരിക്കുന്ന ആരെയോ തേടുകയാണ് .ഇന്നും എന്‍റെ കാത്തിരുപ്പ് അവസാനിച്ചിട്ടില്ല .കാഴ്ച മങ്ങിത്തുടങ്ങിയെന്നു ഒരു വേദനയോടെ ഞാന്‍‍ തിരിച്ചറിയുന്നു . പക്ഷെ ഞാന്‍‍ പ്രതീക്ഷയോടു തന്നെ കാത്തിരിക്കുന്നു, ജന്മജന്മാന്തരങ്ങളായി !..... അമരത്വം എന്‍റെ അവകാശം അല്ലല്ലോ ? അല്ലെങ്കിലും എന്തുണ്ട് അവകാശപ്പെടാന്‍‍ !

ഓരോ ജന്മത്തിലും ആ ഒരാള്‍ ‍ എന്‍റെ സങ്കല്‍‍പ്പത്തില്‍‍ മാത്രമായിരുന്നുവെന്ന് , മൃത്യു , അതിന്‍റെ ദ്രുതതാളത്തില്‍‍ കൊട്ടിആടി എന്‍റെ പടികടന്നു വരുമ്പോള്‍‍ മാത്രമാണ് ഞാന്‍‍ മനസിലാക്കിയിരുന്നത്. അപ്പോള്‍‍ മാത്രമേ അത് എനിക്കഗീകരിക്കുവാന്‍‍ സാധിക്കുമായിരുന്നുള്ളൂ .അതായിരുന്നു സത്യം.

എന്തിനായിരുന്നു രാത്രികാലങ്ങളില്‍ ഞാന്‍‍ എന്നോട് തന്നെ സംസാരിക്കുവാന്‍‍ ഇഷ്ടപെട്ടിരുന്നത് ?

ഒരുപക്ഷെ നക്ഷത്രങ്ങള്‍‍ വിരിയുന്നത് രാത്രികാലങ്ങളിലായതിനാലാവാം ! അപ്പോള്‍ ,ഞാന്‍‍ എന്നില്‍‍തന്നെ എന്തോ തിരയുകയായിരുന്നു‍. എല്ലാവരെയും മോഹിപ്പിച്ചുകൊണ്ട് കയ്യെത്താദൂരത്തില്‍‍ ചിരിച്ചു നില്‍‍ക്കുന്ന നക്ഷത്രങ്ങളെ ആര്‍‍ക്കു സ്വന്തമാക്കാന്‍‍ സാധിക്കും ?. ആര്‍‍ക്കും സ്വന്തമെന്നു അവകാശപ്പെടാന്‍‍ പറ്റാതെ അവ അങ്ങനെ ചിരിച്ചു നില്‍‍ക്കും .പക്ഷെ എനിക്ക് മാത്രമായി ഒരു നക്ഷത്രമുണ്ട് .അത് എന്നെ തപ്പി നടക്കുകയാവും-ഒന്ന് പുഞ്ചിരിക്കാന്‍ . ആര്‍‍ക്കും പിടി കൊടുക്കാതെ , ഇന്നും ഈ ഇരുളില്‍‍ ഞാന്‍‍ അതിനെ തിരയുന്നത് പോലെ .

ഓരോ തിരച്ചിലും സ്വപ്നങ്ങളിലേക്കുള്ള പാതി വഴിയിലാണ്..... നേരം പുലരുമ്പോള്‍‍ ഓടി മറയുന്ന നക്ഷത്രങ്ങളെ പോലെ മനസ്സിന്‍റെ ഒരു കോണിലേക്ക്, ഞാന്‍ പൂര്‍‍ത്തിയാകാത്ത എന്‍റെ തിരച്ചില്‍‍ ഒതുക്കുന്നു. പക്ഷെ മറ്റൊരു രാത്രി വരെ മാത്രം ! എത്രനാള്‍‍ ? ഞാന്‍‍ മനസ്സിലാക്കുന്നു മരണം ഒരുനാള്‍ എന്‍റെ തിരച്ചില്‍‍ പാതി വഴിയില്‍‍ അവസാനിപ്പിക്കുമെന്ന്. ആ ഒരാളുടെ കണ്ണുകളില്‍‍ കൂടി എന്നെ കാണാനുള്ള എന്‍റെ ആഗ്രഹം ,അവന്‍റെ കയ്യില്‍‍ മുറുക്കെ പിടിക്കാനുള്ള ആഗ്രഹം എല്ലാം തച്ചുടക്കപെടും .എല്ലാം ‍ പാതിവഴിയില്‍‍ അവസാനിക്കും...

ബാല്യത്തിലും കൗമാരത്തിലും ,മാറ്റങ്ങള്‍‍ അത്യാവശ്യമായി വന്നപ്പോള്‍‍ ,വേദനയോടെ അപൂര്‍‍ണ്ണമാക്കി ഉപേക്ഷിക്കേണ്ടി വന്നപലതും പൂര്‍‍ണ്ണമായികാണാന്‍‍ എന്നിലുള്ള മറ്റോരെന്‍റെ അന്വേഷണമാവാം എന്‍റെ ഈ തേടല്‍‍. എവിടെയോ മറഞ്ഞിരിപ്പുണ്ടാവാം എന്‍റെ ആ പ്രിയപ്പെട്ട നക്ഷത്രം . ഒരുനാള്‍‍ വരും അത് താഴേക്ക്‌ എന്നെത്തേടി , എനിക്കുമാത്രമായി, ഒരു വിസ്മയം പോലെ, എന്‍റെ കാത്തിരിപ്പിന്‍റെ പിറവികളെ അവസാനിപ്പിക്കാന്‍ !


കുറിപ്പ് :ഇതിനെ കഥ എന്നുവിളിച്ചാല്‍ അത് വാക്കുകള്‍ കൊണ്ട് അമ്മനമാടുന്നവരെ അപമാനിക്കുകയാണെന്ന് എനിക്കറിയാം.മനസ്സില്‍ കൂടി കടന്നു പോകുന്ന ചിന്തകള്‍, ഒരടുക്കും ചിട്ടയും ഇല്ലാതെ കൂട്ടി വെച്ചുവെന്ന്മാത്രം...... ഒരു ലേബല്‍ കൊടുക്കാന്‍ വേണ്ടി മാത്രം ആണ് ഞാന്‍ കഥ എന്ന് കൊടുത്തതു ക്ഷമിക്കണം.

Thursday, April 22, 2010

മൂന്നു പേനയും ഞാനും...



പെയ്തൊഴിയാന്‍ കാത്തുനില്‍ക്കുന്ന മഴക്കാറുകള്‍ പോലെ ഓര്‍മ്മകള്‍ മനസ്സില്‍ ചിലപ്പോള്‍ ഒരുണ്ടുകൂടും . ഇങ്ങനെ ഉരുണ്ടു കൂടി പെയുന്ന മഴയില്‍ ഈറനായി നില്‍ക്കുമ്പോള്‍ , നഷ്ടപെടലുകളുടെ വിഷമം ചിലപ്പോള്‍ തോന്നാറുണ്ട് . എങ്കിലും ആ ഓര്‍മ്മകള്‍, അവ അങ്ങനെ തന്നെ ഉണ്ടാവണം എന്നാണ് എന്‍റെ ആഗ്രഹം. യാഥാര്‍ത്ഥ്യത്തെ ഭയക്കുന്നവരാണ് ഓര്‍മകളില്‍ ജീവിക്കുന്നവരെന്നു പറയാറുണ്ട്‌. അവരുടെ ഉള്ളിലും കാണില്ലേ ഓര്‍മ്മകള്‍ .അല്ലെങ്കില്‍ അവര്‍ ഇങ്ങനെ പറയണ്ടല്ലോ ? ചിലപ്പോള്‍ പറന്നു നടക്കുന്ന ഒരു തുണ്ട് കടലാസ്സായിരിക്കും അല്ലെങ്കില്‍ നമ്മള്‍ കണ്ടു മുട്ടുന്ന ചില വ്യക്തികള്‍ ,സ്തലങ്ങള്‍ ചിത്രങ്ങള്‍ ഒക്കെ ആവാം‍ കാലത്തെ നമുക്കുവേണ്ടി തിരിച്ചു കൊണ്ടുപോകുന്നത്.

ഇന്നിപോള്‍ ഈ കുറിപ്പിന് കാരണം എന്‍റെ ചങ്ങാതി സുജിത്തിന്‍റെ മഷിപേന എന്ന ബ്ലോഗ്‌ ആണ് .

നാലാം ക്ലാസ്സ്‌ പകുതിവരെ പെന്‍സില്‍ കൊണ്ട് മാത്രം എഴുതാനായിരുന്നു അനുവാദം . " ഇനി നിങ്ങള്‍ പേനകൊണ്ട് എഴുതിക്കോളു " എന്ന് ക്ലാസ്സില്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍ കിട്ടിയ സന്തോഷം! ....സ്ഥാനക്കയറ്റംകിട്ടിയത് പോലെ ആയിരുന്നു.... അന്നുതന്നെ അച്ചാച്ചന്‍ പുതിയ പേന വാങ്ങിത്തന്നു. പച്ച കളറിലുള്ള ഒരു ബ്രില്‍ ballpoint പേന.ഇപ്പോളും വളരെ വ്യക്തമായി ആ ചിത്രം ഓര്‍മയില്‍ ഉണ്ട് .ഇന്നത്തേത് പോലെ ഫോട്ടോ എടുക്കാന്‍ സാഹചര്യം ഇല്ലാഞ്ഞത് കൊണ്ടാവും ഇത്രയും വ്യക്തമായി ആ ചിത്രങ്ങള്‍ മനസ്സില്‍ അന്ന് പതിഞ്ഞത് . കുറെ നാള്‍ ഉപയൊഗിച്ചു ആ പേന. അതുകൊണ്ട് ആദ്യം എഴുതിയത് പോലും ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.

ആദ്യമായി ഒരു മഷിപേന കിട്ടുന്നത് അളിയന്‍റെ കയില്‍ നിന്നുമാണ്. 2 പേനകള്‍ എടുത്തുവെച്ചിട്ടു ഇഷ്ടമുള്ളത് എടുത്തു കൊള്ളാന്‍ പറഞ്ഞു . ഒന്ന് ഒരു ഹീറോ പേന,മറ്റേതു പാര്‍ക്കറിന്‍റെയും. അന്ന് രണ്ടിന്‍റെയും വ്യത്യാസം അറിയില്ല . തിളങ്ങുന്നത് തന്നെ നോക്കി എടുത്തു! മറ്റേതു എന്‍റെ കസിനും കൊടുത്തു. അങ്ങനെ ആദ്യമായി നല്ല ഒരു മഷി പേന കയില്‍ കിട്ടി. ഇനി മഷി വാങ്ങിക്കണം . camel പിന്നെ chelpark ഇതാരുന്നു മഷികളില്‍ മുപന്മാര്‍. എന്‍റെ നറുക്ക് വീണത്‌ chelpark നീല മഷിക്കായിരുന്നു. ചേച്ചിയുടെ സ്വാധീനമുണ്ടായിരുന്നു മഷി തിരഞ്ഞെടുക്കാന്‍. ആഘോഷമായിതന്നെ മഷി നിറക്കല്‍ ചടങ്ങ് കഴിഞ്ഞു. മഷിനിറക്കുന്ന "സാങ്കേതികവിദ്യ" പഠിച്ചു എന്ന് പറയുന്നതാവും ശരി. തൂത്തു തുടക്കാന്‍ ഒരു കഷണം തുണിയും മടക്കി ബോക്സില്‍ വെച്ചു അന്നുതന്നെ.

പിന്നെ ഇതുപോലെ തന്നെ മറ്റൊരു ഹീറോ പേനയും എനിക്ക് കിട്ടി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അര്‍ത്ഥവാര്‍ഷിക പരീക്ഷക്ക്‌ 506 മാര്‍ക്ക് കിട്ടിയപ്പോള്‍ ക്ലാസ്സ്‌ ടീച്ചര്‍ - ശോശാമ്മ ടീച്ചര്‍ - സമ്മാനമായി തന്നത്. എന്‍റെ പിന്നീടുള്ള എല്ലാ പരീക്ഷകള്‍ക്കും "ഇവരായിരുന്നു" ഒപ്പം. ഈ പേനകള്‍ വെച്ചു എഴുതിയപ്പോള്‍ കിട്ടിയ ആത്മവിശ്വാസം , പിന്നീടൊരിക്കലും എനിക്ക്കിട്ടിയിട്ടില്ല. യുണിവേഴ്സിടി പരീക്ഷകള്‍ വരെ എന്‍റെ ഒപ്പം ഉണ്ടായിരുന്നു.

Reynolds ന്‍റെ ഒരു പേനയാണ് എനിക്ക്മറക്കാന്‍ പറ്റാത്ത മറ്റൊരു പേന . പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ മുന്‍പ് എന്‍റെ ഒരു കസിന്‍ തന്നതായിരുന്നു അത്. ഒരു പഴയ പേന ആയിരുന്നെങ്കിലും അത് എനിക്ക് വളരെ വിലയേറിയതായിരുന്നു. ആ ചേച്ചി ,പള്ളിയില്‍ കൊണ്ട് പോയി പ്രാര്‍ത്ഥിച്ചു തന്ന പേന. " നീ പരീക്ഷക്ക് പോകുമ്പോള്‍ ഇത് കയില്‍ വെറുതെ വെച്ചാല്‍ മതി " എന്ന് പറഞ്ഞാണ് ചേച്ചി അത് തന്നത്.

എന്‍റെ ജീവിതത്തിലെ വിലയേറിയ ഈ പേനകള്‍ ഇപ്പോള്‍ എന്‍റെ കയില്‍ ഇല്ല .അവയുടെ ഓര്‍മ്മകള്‍ മാത്രം. പക്ഷെ ആ ഓര്‍മകള്‍ക്ക് ഒട്ടും മങ്ങലില്ല. ഒരുപാട് കരുതലോടെ ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്ന എന്‍റെ പ്രിയപ്പെട്ട ആ പേനകള്‍ ഞാനറിയാതെ വീട്ടില്‍നിന്നും അടിച്ചു മാറ്റിയ കസിനറിയില്ലല്ലോ,ഞാന്‍ അതിനു കൊടുത്തിരുന്ന മൂല്യം എത്രയായിരുന്നുവെന്ന് !

ചില ഓര്‍മകള്‍ ,വളരെ പ്രിയപെട്ടവയാണ്. മറ്റു ചിലത് വേദനകളും. പക്ഷെ മനസിലെ കാലിടോസ്കോപില്‍ , വളത്തുണ്ടുകളായി അവയെ സൂക്ഷിച്ചു വെക്കാനാണ് എനിക്കിഷ്ടം. കാരണം ഇതുപോലെ വല്ലപ്പോളും ഓര്‍മകള്‍ തിരിയുമ്പോള്‍ ഈ വളത്തുണ്ടുകള്‍ ഓരോ ബിംബങ്ങള്‍ക്ക് രൂപംകൊടുക്കുന്നു ആ ബിംബങ്ങള്‍ എനിക്കുവളരെ പ്രിയപെട്ടവയാണ്. അത് എന്തുതന്നെ ആയാലും. കാരണം അതില്‍ സ്നേഹമുണ്ട് ,കരുതലുണ്ട് ,ആശ്വസിപ്പിക്കലുണ്ട് , ചിലപ്പോള്‍ ഒരു തലോടലുണ്ട്.............

ഓ എന്‍ വി .കുറുപ്പ് എഴുതിയതുപോലെ " ഒറ്റപ്പതിപ്പുള്ള പുസ്തകമല്ലേ നമ്മുടെ ഈ ജന്മം... ചിത്രങ്ങളായും കുറിമാനങ്ങളായും ചിലതൊക്കെ ഭദ്രമായി നമുക്ക് സൂക്ഷിച്ചു വെക്കാം. "

" ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
ഒറ്റത്തവണയോരോപുറവും
നോക്കിവയ്ക്കുവാന്‍ മാത്രം നിയോഗം
പഴയ താളൊക്കെ മറഞ്ഞു പോയി
എന്നേക്കുമെങ്കിലും...
ചിത്രങ്ങളായി കുറിമാനങ്ങളായി
ചിലതെത്രയും ഭദ്രം " ......

Tuesday, April 6, 2010

എവിടെ പോയി നീ

നാലുമണിക്ക് ടോഫലിന്‍റെ ക്ലാസും കഴിഞ്ഞു ബസ്റ്റോപ്പിലേക്ക് നടന്നപ്പോള്‍‍ അവള്‍‍ ചോദിച്ചു സ്നേഹത്തിന്‍റെ നിറമെന്താണ് ? …. എനിക്ക് പെട്ടന്നു ഒരു ഉത്തരം കൊടുക്കാന്‍‍ കഴിഞ്ഞില്ല ….. ഒരു മറുപടി കൊടുക്കുനതിനു മുന്‍‍പേ അവളുടെ ബസ്‌ വന്നു . പതിവുള്ള ഒരു ചിരിയില്‍ ‍ അവള്‍‍ യാത്ര പറഞ്ഞു .. ഇന്നത്തെ അവളുടെ ചിരിക്കു ഒരു നിറം തോന്നിച്ചോ ? !!!!
അവളുടെ ചോദ്യം വല്ലാതെ കുഴപ്പിച്ചതു കാരണം രണ്ടു ബസ്‌ പോയത് ഞാനറിഞ്ഞില്ല ….

“ഇന്നെന്താഡാ പതിവില്ലാത്ത ഒരാലോചന ? " . അമ്മയുടെ ചോദ്യമാണ് ഞാന്‍‍ വീട്ടില്‍ എത്തിയെന്ന് എന്നെ ഓര്‍‍മ്മിപ്പിച്ചത് ….

നിനക്കിതെന്നാപറ്റി ? അമ്മ ചോദിച്ചു ..ഹേ ഒന്നുമില്ല ഞാന്‍‍ പറഞ്ഞു …

എന്നാലും സ്നേഹത്തിനു കളറുണ്ടോ ? എന്നോടുതന്നെ ഞാന്‍‍‍ വീണ്ടും ചോദിച്ചു ....

അമ്മേ ഞാന്‍‍ കിടക്കുവാണേ...... പതിവില്ലാതെ നേരത്തെ ഞാന്‍ പറഞ്ഞപ്പോള്‍ “നിനക്കെന്തു പറ്റി സുഖമില്ലേ ? ” അടുക്കളയില്‍ നിന്ന്കൊണ്ട് തന്നെ അമ്മ ചോദിച്ചു . ഹേയ് ഒന്നുമില്ല ഉറക്കം വരുന്നു … അല്ലാതെ അവളുടെ ചോദ്യത്തിനുള്ള ഉത്തരം ആലോചിക്കുവാണെന്നു എങ്ങനാ അമ്മയോട് പറയുന്നത് ….

ജനാലകള്‍‍ തുറന്നിട്ടു … നല്ല നിലാവുണ്ട് …പാല്‍‍ നിലാവ് കവിഞ്ഞൊഴുകിയ ആ രാത്രിയില്‍‍ , മുറ്റത്തു നിന്ന മുല്ലവള്ളിയില്‍‍ വിരിഞ്ഞ പൂക്കളില്‍‍ ഒരു ഗൂഡസ്മിത മുണ്ടായിരുന്നു . .. തലേന്ന് വിരിഞ്ഞ പൂക്കള്‍ നിലത്ത് മെത്ത വിരിച്ചിരിക്കുന്നു...... അകെ കൂടി ഒരു വല്ലാത്ത ഭംഗി തോന്നുന്നു ….

“പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ ……മിഴികള്‍‍ക്ക് മുന്‍‍പിതളാര്‍ന്നു നീ . വിരിയാ നോരുങ്ങി നില്‍ക്കയോ " യേശുദാസും ചിത്രയും മനോഹരമായി പാടിക്കൊണ്ടിരുന്നു …

പുറത്തിറങ്ങി നടന്നാലോ …. അല്ലെങ്കില്‍ വേണ്ട .. അമ്മക്ക് വല്ലതും തോന്നിയാലോ ?

ഉറക്കം വരുന്നതേയില്ല . ചിന്തകള്‍‍ കാടുകേറുന്നു …. അന്ന് പകല്‍‍ മുഴുവന്‍‍‍ അവള്‍‍ അവളുടെ പ്രൊജക്റ്റ്‌ നെപറ്റി വാതോരാതെ സംസാരിക്കുകയാരുന്നു . അവളുടെ ഭാവി പരിപാടികളെപ്പറ്റിയും..... എം ജി . യുണിവേഴ്സിറ്റിയില്‍‍ ഇപ്പോള്‍‍ ചെയ്യുന്ന ക്രിസ്ടല്‍‍ ഗ്രോത്തിനെപ്പറ്റിയുള്ള റിസര്‍‍ച്ച് ക്യാനഡയിലും തുടരണം. അതു അവളുടെ വലിയ ആഗ്രഹമാണ് . ഞാന്‍‍ ആവുംവിധം പ്രോതസാഹിപ്പിച്ചു ..

ദൈവമേ, ഇനി റിസര്‍‍ച്ച് ചെയ്തു ചെയ്തു വട്ടായോ ? .. ഹേയ്‌ , അങ്ങനെ വരാന്‍‍‍ വഴിയില്ല … ഇനി എന്‍റെ പൊട്ട സംശയങ്ങള്‍‍‍ കേട്ടിട്ടാണോ ?…

അല്ല സ്നേഹത്തിന്‍റെ കളര്‍‍ എന്താ , ചോദ്യം ഞാന്‍‍‍ വീണ്ടും ആവര്‍‍ത്തിച്ചു …. ഇത് , വെള്ളത്തിന്‍റെ കളര്‍‍എന്താണെന്ന് ചോദിക്കുന്നത് പോലെയല്ലെ ? എന്നാലും ഒരു കളര്‍ കാണുമാരിക്കുമല്ലേ ? .... റ്റോണി യോട് ചോദിച്ചാലോ ? ഞാന്‍‍ ഓര്‍ത്തു. അല്ലെങ്കില്‍‍ കൊച്ചുമോനോട് ചോദിക്കാം ..അവനു പറയാന്‍‍ പറ്റിയേക്കും .. പക്ഷെ ഇപ്പോള്‍‍‍ ഞാന്‍‍ ചോദിച്ചാല്‍‍ അവന്‍‍ ഒരുപക്ഷെ കറുപ്പെന്നു പറയുമാരിക്കും . കാരണം , അഞ്ചാറു വര്‍ഷം നെഞ്ചിലേറ്റി നടന്ന പ്രണയത്തെ മലവെള്ളപാച്ചില്‍‍ പോലെ ഒഴുക്കികളയെണ്ടി വന്നില്ലേ ! .. ആരോടും ചോദിക്കണ്ട ….അവസാനം ഞാന്‍ തീരുമാനിച്ചു …

എന്നാലും എന്തായിരിക്കും അതിന്‍റെ കളര്‍‍ ... പല കളറും മനസ്സില്‍‍ വന്നു ..അവളുടെ കണ്ണുകളുടെ ഇളം നീല നിറമാണോ ? അതോ ഇളം പച്ചയോ ? അപൂര്‍‍വമായ ഒരു കളര്‍‍ ആണ് അവളുടെ കണ്ണുകള്‍‍‍ക്ക്‌ .. ഇനി അതുമല്ല അവളുടെ ദേഹത്തിന്‍റെ ഇളം ബ്രൌണ്‍ ? അതോ ചില ദിവസങ്ങളില്‍‍ അവള്‍‍‍ അണിയുന്ന പാലക്കാ മാലയുടെ പച്ച കളര്‍‍ ആണോ ? പല കളറുകളും മനസ്സില്‍‍ കൂടി കടന്നു പോയെങ്കിലും ഒരെത്തും പിടിയും കിട്ടുന്നില്ല .... പതുക്കെ ഞാന്‍‍‍ ഉറക്കത്തിലേക്ക് വഴുതിവീണു . സുഖകരമായ മയക്കം . കണ്ണുകള്‍‍‍ പാതി തുറന്നിരുന്നു .. സ്വപ്നം കണ്ടുള്ള മയക്കം

“എന്താ കണ്ടു പിടിച്ചോ ?” അവള്‍‍‍ അടുത്തു വന്നു മെല്ലെ കാതില്‍‍ചോദിക്കുന്നത്പോലെതോന്നി … അപ്പോള്‍‍ ‍ഞാന്‍‍‍ ഒന്നുചിരിച്ചു …. “ഞാന്‍‍ കണ്ടു പിടിച്ചേ" എന്നായിരുന്നു ആ ചിരിയുടെ അര്‍‍ഥം … ഇപ്പോള്‍‍‍ എനിക്ക് എല്ലാം മനസിലായി വരുന്നു !

പിറ്റേന്ന് നേരത്തെ ഉണര്‍‍ന്നു … ചെറിയ ഉറക്കച്ചടവ് ഉണ്ടായിരുന്നെങ്കിലും തലേന്നത്തെ തുടിപ്പ് ഇത്തിരി കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല …. പക്ഷെ ഇപ്പോള്‍‍‍ മനസില്‍‍ ചോദ്യമില്ല . ഉത്തരം മാത്രം ….

അമ്മേ … എന്താടാ ? ..എനിക്കിന്നേ ഇത്തിരി നേരത്തെ പോണം … അതിനെന്താ . പൊക്കോ …. ഞാന്‍‍‍ വേഗം തയാറായി ….

പതിവില്ലാതെ ടോണിയും നേരത്തെവന്നു …അവനു ഇന്റര്‍വ്യൂ കാള്‍‍‍ കിട്ടി …

അവള്‍‍‍ പതിവ് സമയത്ത് തന്നെയാണ് വന്നത് … ചോദ്യം ആവര്‍ത്തിക്കുമെന്ന് കരുതി കാത്തിരുന്നു .. പക്ഷെ , “ ഞാന്‍‍‍ അങ്ങനെയൊന്നും ചോദിച്ചിട്ടേയില്ല " എന്നമട്ടായിരുന്നു അവള്‍‍‍ക്കു . പക്ഷെ, “ ഇന്ന് കഴിക്കാന്‍‍ പോകുമ്പോള്‍‍‍ എന്നെ കൂടി വിളിക്കണേ " അവള്‍‍‍ പറഞ്ഞു . “ വിളിക്കാലോ . ടോണിയാണ് ഉത്തരം പറഞ്ഞത് … പതിവുപോലെ എല്ലാവരും അവരവരുടെ പണികള്‍ തുടങ്ങി ..ബാബു സര്‍‍ ക്യാമറ ‍ കണ്ണുകളുമായി എല്ലായിടത്തു കൂടിയും നടന്നു … ഗോള്‍‍‍ഡ്‌ സാറാകട്ടെ പഞ്ചപാവംപോലെ ഇരിക്കുന്നെങ്കിലും എല്ലാവരുടെയും പുറത്തു ഒരുകണ്ണുണ്ടായിരുന്നു …. പക്ഷെ ജെസ്സി , ഞങ്ങളുടെ റിസ പ്ഷനിസ്റ്റും കൌണ്‍സിലറും, ആവും വിധം ഞങ്ങളോടൊപ്പം കൂടുമായിരുന്നു ..

“ പതിവില്ലാതെ ഇന്ന് ടെസ്റ്റുകള്‍‍‍ക്ക് കൂടുതല്‍‍ സ്കോര്‍ ചെയ്യാന്‍‍ പറ്റി … കോണ്‍ഫിടന്‍‍സ് ലെവല്‍‍ കൂടിയതുപോലെ " .. ഉച്ചക്ക് കോഫി ഷോപ്പില്‍‍ വെച്ച് അവള്‍‍‍ പറഞ്ഞു … "ശരിയാ, എനിക്കും കൂടുതല്‍‍ സ്കോര്‍ ചെയ്യാന്‍‍ പറ്റി " ഞാന്‍‍ ‍ മറുപടി പറഞ്ഞു .. ഇടയ്ക്കു “ചോദ്യം“ വീണ്ടും മനസ്സില്‍‍ തലപൊക്കി …. സ്നേഹത്തിന്‍റെ കളര്‍ പറയണോ …വേണ്ട . ഞാന്‍‍ എല്ലാം മറന്ന മട്ടില്‍‍തന്നെഇരുന്നു … പക്ഷെ അവളുടെ കണ്ണുകളില്‍‍ എന്തോ ഒരു ആകാംഷ യില്ലേ ? ഉണ്ട് ….

അന്ന് ഇത്തിരി നേരത്തെ അവള്‍‍‍ പോകാനിറങ്ങി … ഹേയ്‌ , നില്ല് . ഞാനും വരുന്നു … കൂടെ ഞാനും ഇറങ്ങി .അന്ന് പതിവില്ലാതെ വളരെ സാവകാശമാണ് നടന്നത് … എന്തൊക്കെയോ പറഞ്ഞു .ആ വാക്കുകള്‍‍‍ക്കും ഒരു കളര്‍ ഉണ്ടായിരുന്നു വെന്ന് പിന്നീടാണ് മനസിലായത് … അവള്‍‍‍ക്കുള്ള ബസ്‌ വരുന്നത് ദൂരത്തുനിന്നെ കണ്ടു …. 'ബസു വരുന്നു' അവള്‍‍‍ പറഞ്ഞു …

പെട്ടെന്ന് ഞാന്‍‍‍ ചോദിച്ചു , "നിന്‍റെ കണ്ണിന്‍റെ കളര്‍‍ എന്താ ? "

" അതൊരു പ്രത്യേക കളറല്ലേ ", … എന്നാല്‍‍ ആ പ്രത്യേക കളറാണ് സ്നേഹത്തിനു ഞാന്‍‍ പതുക്കെ ആരും കേള്‍‍‍ക്കാതെ പറഞ്ഞു … അവള്‍‍‍ ഒന്നും പറഞ്ഞില്ല … പക്ഷെ അന്നത്തെ അവളുടെ ചിരിക്കു അവളുടെ കണ്ണുകളുടെ നിറമായിരുന്നു ..അല്ല. അവളുടെ തന്നെ നിറമായിരുന്നു …. ..ഒരു പാട് അര്‍ത്ഥങ്ങളും ആ നിറത്തിന് ഉണ്ടായിരുന്നു …

പക്ഷെ … എവിടെയാണ് നീയിപ്പോള്‍‍‍ ..........
എവിടെ പോയി നീ ?


ചുരുങ്ങിയ നാളുകള്‍ മാത്രമേ ഒന്നിച്ചുണ്ടായിരുന്നുള്ളൂവെങ്കിലും ഹൃദയത്തോട് ചേര്‍ന്ന്നിന്ന എന്‍റെ കൂട്ടുകാരുടെ ഓര്‍മ്മക്കായ്‌....
നിങ്ങള്‍ ഇപ്പോള്‍ എവിടാണെന്നറിയില്ല. കാലം വില്ലന്‍റെ രൂപത്തില്‍ വന്നുനമ്മളെ അകറ്റിയെങ്കിലും ഇന്നും നിങ്ങള്‍ എന്‍റെ ഹൃദയത്തോടുതന്നെ ചേര്‍ന്നിരിക്കുന്നു ...

Saturday, March 6, 2010

ഓര്‍മ്മയിലെ ഉത്സവം


മനസിന്‍റെ ക്യാന്‍വാസില്‍ കാലം കോറിയിട്ടചിത്രങ്ങള്‍ക്ക് ,പെരുന്നാളുകളും ഉത്സവങ്ങളും അതിന്‍റെതായ ചായം പൂശിയിട്ടുണ്ട് . വാമൊഴിയായി കേട്ട് വരഞ്ഞ ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ക്ക് കറുപ്പുനിറം അല്പം കൂടുതല്‍ ഉണ്ട്.

അമയന്നൂര്‍ മഹാദേവ ക്ഷേത്രം. ശിവ ക്ഷേത്രമായതുകൊണ്ട് ശിവരാത്രിയാണ് പ്രധാന ഉത്സവം. ആദ്യകാലങ്ങളില്‍ നാടകം ,ഗാനമേള, ബാലേ ഒക്കെ അരങ്ങേറുമായിരുന്നു. പരീക്ഷ കാലമാണെങ്കിലും നല്ല പരിപാടി എന്ന് തോന്നുന്നതിനൊക്കെ പോകുമായിരുന്നു. അതിനു അനുവാദവും തന്നിരുന്നു .എന്‍റെ ഉറ്റ ചങ്ങാതിയുടെ വീട് അമ്പലത്തിന്‍റെ തൊട്ടടുത്താണ്.




Photo by : Hari

ചിലപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചാവും പോകുന്നത്. ഒരിടത്തുതന്നെ നിന്ന് കാണുന്ന പരിപാടിയില്ല. കാരണം ഊഹിക്കാമല്ലോ ? മുച്ചീട്ട് കളിക്കാരും കിലുക്കികുത്തുകാരും ഉത്സവങ്ങളുടെ അവിഭാജ്യഘടകം ആയതുകൊണ്ട് അവരില്ലാതെ വരില്ല. അവിടെയൊക്കെ ചുറ്റിപറ്റി നില്‍ക്കുമെങ്കിലും ഒരിക്കലും ഭാഗ്യപരീക്ഷണത്തിനു തുനിഞ്ഞിട്ടില്ല. വര്‍ണ്ണങ്ങള്‍‍ നിറഞ്ഞ ചെറിയ ചിന്തിക്കടകളും കാണും. ഇന്ന് ഇത് ഇപ്പോള്‍ എഴുതുമ്പോള്‍ ആ അമ്പലത്തില്‍ പകല്‍പ്പൂരത്തിന്‍റെ പഞ്ചാരിമേളം മുഴങ്ങുന്നുണ്ട്.വീണ്ടും ഒരു ഉത്സവകാലം.

പണ്ട് അമ്മയുടെ വീട്ടില്‍‍ പോയിട്ട് തിരിച്ചു വരുന്നത് ഈ അമ്പലമുറ്റം വഴിയുള്ള കുറുക്കു വഴിയില്‍ കൂടെയാണ്. ആ യാത്രയൊക്കെ ഇന്നതെതുപോലെ മനസ്സില്‍ തെളിയുന്നു. ഹൃദയത്തെ സ്പര്ഷിക്കത്തക്കതായി ഒന്നും തന്നെ ഇല്ലായിരുന്നെങ്കിലും ആ ഓര്‍മ്മചിത്രങ്ങള്‍ക്ക് ഒട്ടും മങ്ങല്‍ഇല്ല. അമ്മ വീട്ടില്‍നിന്നും ഇറങ്ങിയാല്‍ ഒരു ചെറിയ കണ്ടമാണ്. അതിന്‍റെ വരമ്പില്‍ കൂടെയുള്ള നടത്തം മനസിനെ തണുപ്പിക്കുമായിരുന്നു. കണ്ടതിന്‍റെ പച്ചപ്പായിരിക്കും കാരണം. അടുത്ത കൃഷി ഇറക്കുന്നതിനുമുന്പു നിലം ഒരുക്കുന്ന പണിക്കരോട് ചിലപ്പോള്‍ കുശലം പറയും. മിക്കവരും എന്നെ അറിയുന്നവര്‍തന്നെ ! അതില്‍ ദാമോദരന്‍ ചേട്ടനെ കുറച്ചു പേടിയാണ്. കണ്ടാല്‍ എന്തെങ്കിലും " കൊനുഷ്ടു " ചോദ്യം കാണും. മിക്കവാറും ഓടി രക്ഷപെടും. നിലം പൂട്ടുമ്പോള്‍ ,ഉരുക്കളുടെ മുക്ക്ര ശബ്ദവും, പൂട്ടുകാരുടെ ആക്രോശവും ചിലപ്പോള്‍ നോക്കിനിന്നുപോകാറുണ്ട്. മുണ്ടികളുടെ ഒരു പറ്റം കാണും അവരുടെ പുറകില്‍ ,ഊത്തമീന്‍ തിന്നാന്‍.നിലം ഉഴല്‍ ഒരു ആഘോഷം തന്നെയാരുന്നു.ഒരുക്കിയ നിലത്തിനു ഒരു പ്രത്യേക അഴകുതന്നെയുണ്ട്. പിന്നെ വിത്തിടീല്‍ കഴിഞ്ഞു ഞാര്‍ ഒരേ വലിപ്പത്തില്‍ കിളിര്‍ത്തു നില്‍ക്കുന്നത് കണ്ടാല്‍ പച്ചക്കളരിലുള്ള ഒരു പട്ടു കിടക്കുന്നതുപോലെതന്നെ. അങ്ങനെ നിലം ഒരുക്കി വിത്തുവിതച്ചു കൊയുന്നതുവരെ അതിന്‍റെ വളര്‍ച്ച കാണാന്‍ സാധിച്ചിട്ടുണ്ട്.ഓരോ ആഴ്ചകളി ലുമുള്ള പോക്കുകൊണ്ട്.

ഇടക്ക് ഒരു പാലം കടന്നുവേണം പോകാന്‍. മഴക്കാലത്ത്‌ ആ തോട് മിക്കവാറും നിറഞ്ഞിട്ടുണ്ടാകും.കൈവരിയില്‍പിടിച്ചു തെങ്ങിന്‍റെ പാലംകടക്കുമ്പോള്‍ ഉള്ളിലൊരുപേടികാണും.

ഓണക്കാലത്ത് ഈ അമ്പലത്തിന്‍റെ മൈതാനത് നാടന്‍ പന്തുകളികാണും. കായിക കാര്യങ്ങളെ പറ്റി ചോദിച്ചാല്‍ "പയര് മുന്നാഴി " എന്നുള്ള ഉത്തരമാവും എന്നില്‍നിന്നും കിട്ടുക.പക്ഷെ ഇപ്പോള്‍ അതൊന്നും തന്നെയില്ല.

ഒരു വര്‍ഷകാലത്ത് വലിയ കാറ്റും കോളും ഉണ്ടായി. അമ്പലത്തിന്‍റെ ആനക്കൊട്ടില്‍ അന്ന് താഴെവീണു. മഴയില്‍ നിന്നും രക്ഷപെടാന്‍ കയറിനിന്ന ഒരു സ്ത്രീ അടിയില്‍പെട്ടു മരിച്ചു. അന്ന് അവരുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞു - കൃഷ്ണന്‍കുട്ടി ,മാത്രം അത്ഭുതകരമായി രക്ഷപെട്ടു. ഈ സംഭവത്തിനുശേഷം മണിയന്‍ പണിക്കാരന്റെ ആ കുടുംബം ക്ഷയിച്ചു പോയെന്നു പറഞ്ഞാല്‍ മതിയല്ലോ ? ഇത്രയും പറഞ്ഞു കേട്ട അറിവുമാത്രം .പിന്നെ ആ അച്ഛനും മകനും വഴിയോരത്തെ ഒരു കടത്തിന്നയിലായിരുന്നു ശേഷിച്ച ജീവിതം. രണ്ടു പേരും ഇടക്കിടക്ക് വീട്ടില്‍വരും. അടുത്തുള്ള സിനിമ ശാലയില്‍ ഓടുന്ന പടം ഏതെന്ന് കൃത്യമായി പറയുന്ന മണിയന്‍ പണിക്കാരനെ കാണുമ്പോളെ ഞങ്ങള്‍ ചോദിക്കും " ഇന്നത്തെ സിനിമ എന്താ മണിയന്‍ പണിക്കാരാ ". ഉടനെ വരും ഉത്തരം. പുള്ളിക്ക് ഞങ്ങളുടെ ചോദ്യം ഇഷ്ടമായിരുന്നു. ഒരുപാട് നാളുകള്‍ അവര്‍ അവിടെയുണ്ട്ടയിരുന്നു. അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനു ആര്‍ക്കും തന്നെ ഒരു മടിയും ഉണ്ടായിരുന്നതായി എനിക്കു തോന്നിയിട്ടില്ല. വല്ലപ്പോളും ഓര്‍ക്കുവാന്‍ വേണ്ടി മാത്രം ഓര്‍ക്കുമ്പോള്‍ ഇടക്ക് വല്ലപ്പോളും കടന്നു വരുന്ന ഇവരുടെ ചിത്രം കറുത്ത കളറിലാണ് കാലം കോറിയിട്ടിരിക്കുന്നത്.

രാവിലെഅഞ്ചു മണിയോടെ ഈ അമ്പലത്തില്‍നിന്നുയരുന്ന, സുഭലക്ഷ്മിയുടെ സുപ്രഭാതം എനിക്കും കൂടി വേണ്ടിയായിരുന്നു വെന്ന്‌, അന്ന് മനസ്സില്‍തോന്നിയിരുന്നു. സന്തോഷകരമായി ഒരു ദിവസം തുടങ്ങാന്‍ വേറെ എന്താണ് വേണ്ടത്. വൈകുന്നേരങ്ങളിലെ ശിവലിംഗാഷ്ടകവും ,വടക്കുന്നാഥന് സുപ്രഭാതം പാടും വണ്ണാത്തിക്കുരുവികളെ പ്പറ്റി ജയചന്ദ്രന്‍ മനോഹരമായി പാടുന്നുണ്ടാവും. മണ്ഡലകാലം എനിക്ക് വളരെ പ്രിയപ്പെട്ട സമയമാണ്. അന്ന് മിക്കവാറും ഭജനകളും ഒക്കെ കാണും. "ഉദിച്ചുയര്‍ന്നു മാമലമെലെ ഉത്രം നക്ഷത്രം " കാനന വാസാ കലിയുഗ വരദ .ഇതൊക്കെ പ്രിയപ്പെട്ട പാട്ടുകളില്‍ ചിലതാണ്.ഈ പാട്ടുകളും മകരമാസത്തെ ഇളംതണുപ്പും അന്നത്തെ സായംകാലങ്ങള്‍ കൂടുതല്‍ മനോഹരങ്ങളാക്കി .ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ കടകളിലൊക്കെ നക്ഷത്രങ്ങള്‍ തുങ്ങിക്കിടപ്പുണ്ടാവും.

ജന്മാഷ്ടമിദിനം വീടിന്‍റെ കിഴക്കുവശത്തുള്ള വാരിക്കട്ടംബലത്തില്‍ നിന്നും പുറപ്പെടുന്ന ശോഭായാത്ര ചെറുപ്പകാലത്ത് ഒരു ഹരമായിരുന്നു കാണാന്‍. കൃഷ്ണന്‍റെ വേഷധരിച്ച കുട്ടികളും താലപ്പൊലിയുടെ അകമ്പടിയോടെ പടിഞ്ഞാറുള്ള കൃഷ്ണന്‍റെ അമ്പലത്തിലേക്കുള്ള ഘോഷയാത്ര. മങ്ങിയ ചിത്രമായി മനസ്സില്‍ കിടക്കുന്നു..


ചില വര്‍ഷങ്ങളില്‍ ക്രിസ്തുമസിനു,പാതിരാ കുര്‍ബാനയ്ക്ക് ചേച്ചിയോടൊപ്പം പോകാറുണ്ട്. പാതിരാവില്‍ നടന്നാരുന്നു പോക്ക്. ചിലപ്പോള്‍ വേറെ കൂട്ടൊന്നും കാണില്ല . ഇടയ്ക്കിടയ്ക്ക് കരോളുകാര്‍ കാണും എന്ന ധൈര്യത്തില്‍ ഒറ്റപോക്കാണ് .രാവിലെ വീട്ടിലേക്കു തിരിച്ചു പോരുംപോളാണ് കൂടുതല്‍ ഇഷ്ടം. നേരം വെളുത്തു പോയാല്‍ ആ ഇഷ്ടം അനിഷ്ടമായി മാറും. കാരണം ആ കോടമഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന പുലര്‍കാലം ,പ്രകാശിച്ചു നില്‍ക്കുന്ന നക്ഷത്ര വിളക്കുകളും കണ്ടു നടക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരാനന്ദമാണ്. കാറ്റത്തു ലക്ഷമില്ലാതെ പാറിനടക്കുന്ന അപ്പുപ്പന്‍ താടി പോലെ മനസ്സ് പാറി നടക്കുകയായിരിക്കും അപ്പോള്‍ .... പുലര്‍കാല മഞ്ഞു തുള്ളിയില്‍ കുതിര്‍ന്നു പറ്റിയിരിക്കുന്ന അപ്പുപ്പന്‍ താടി പോലെ ആയിരുന്നെങ്കില്‍ എന്ന് ചിലപ്പോള്‍ ആശിച്ചു പോകുന്നു......

മേടമാസം പത്താം തീയതി പത്താമുദയം. മണര്‍കാട് ദേവീക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് പത്താമുദയ മഹോത്സവം.അന്ന് പല കരകളില്‍നിന്നുമായി നാട്ടു വഴികളില്‍ കുംഭകുട ഘോഷയാത്രയുടെ വരവറിയിച്ചുള്ള ചെണ്ടമേളം കേള്‍ക്കാം. ചെണ്ടപ്പുറത്ത് കോല് വീഴുന്ന ഒച്ച കേള്‍ക്കുമ്പോളെ വഴിയില്‍ ഓടി എത്തിയിരിക്കും. വര്‍ണ്ണപേപ്പറുകളില്‍ തീര്‍ക്കുന്ന പൂക്കള്‍ കൊണ്ട് കരവിരുതോടെ ഉണ്ടാക്കുന്ന ചെണ്ടുകള്‍ കാണാന്‍ എന്ത് ഭംഗിയാണെന്നോ ? പല വലുപ്പത്തിലും ഉയരത്തിലുമുള്ള ചെണ്ടുകള്‍ ഒരു കുടത്തില്‍ തലയില്‍ വെച്ച് താളത്തിനൊപ്പം ചുവടുവെച്ചു നീങ്ങുന്ന ചെറു സംഗങ്ങള്‍ അമയന്നൂരമ്പല മൈതാനത്ത് വെച്ച് ഒത്തുചേര്‍ന്നു പോകാറുണ്ട് .അവിടെ വെച്ച് മുറുകുന്ന താളത്തിനൊപ്പമുള്ള ചുവടുവെപ്പ്‌ കാണണ്ടത് തന്നെ. പ്രത്യേകതരം താളത്തിനോപ്പിച്ചാണ് നൃത്തം . ചെണ്ടുകള്‍ വെക്കുന്ന കുടത്തില്‍ മഞ്ഞളും ചുണ്ണാമ്പും കലര്‍ത്തിയ വെള്ളത്തില്‍ ആര്യവേപ്പിലയും ആലിലയും ഒക്കെ കാണും .

കവിളില്‍ ശൂലം തറപ്പ് മുറുകുന്ന താളത്തിനൊപ്പം ഉണ്ടാകും. വര്‍ണാഭമായ ഈ കുംഭകുടത്തിനിടയില്‍ ഇത്അരോചകമായി തോന്നി. സ്വന്തം ദേഹത്തെ വേദനിപ്പിച്ചു ദേവീ പ്രീതിനേടുക ! ഏതെങ്കിലും ഒരു ദേവി ഇതുപോലെ ആഗ്രഹിക്കുന്നുണ്ടാകുമോ ? വലിയ ശൂലങ്ങള്‍ രണ്ടു പേരുടെ കവിളില്‍ കൂടെ ആയിരിക്കും കുത്തിയിറക്കിയിരിക്കുന്നത്. ഇടയ്ക്കു നാരങ്ങയും കോര്ത്തിദട്ടുടാകും . പിന്നെ ഒരു പാട് ചെരിയശൂലങ്ങള്‍ ദേഹമാസകലം കുത്തി ഭാസ്മമെല്ലാം വാരിപൂശിയ മനുഷ്യ രൂപങ്ങള്‍ .....,ഇത്തിരി ഭയത്തോടെയാണ് കണ്ടിരുന്നത്‌. അല്പം മദ്യത്തിന്‍റെ ലഹരിയില്‍ ചെണ്ടയില്‍ ദ്രുത താളം മുറുകുമ്പോള്‍ എല്ലാം കാവിലമ്മയ്ക്കര്‍പ്പിച്ചു കവിളിലും ദേഹത്തും ശൂലങ്ങള്‍ തറക്കുമ്പോള്‍ വേദനയെന്ന വികാരം അവര്‍ മറക്കുന്നതാവാം ! അല്ലെങ്കില്‍ അവര്‍ക്ക് ഭക്തിയുടെ ലഹരിയില്‍ ആ വേദന ദേവിയുടെ തലോടലായി രിക്കും.
ഉച്ചയോടെ പല ദിക്കുകളില്‍ നിന്നെത്തുന്ന സംഗങ്ങള്‍ കാവിന്‍റെ മുറ്റത്തെത്തിയിരിക്കും വെളിച്ചപ്പാട് വാളുതോട്ട് അനുഗ്രഹിക്കുന്നതോടെ ദേവിയുടെ മുന്നില്‍, മുറുകുന്ന താളത്തിനൊപ്പം ചുവടുവെക്കാന്‍ തുടങ്ങും. മൂര്‍ധന്യത്തില്‍ കുടത്തിലെ മഞ്ഞള്‍വെള്ളം ദേഹമാസകലം ഒഴിക്കും. അന്ന് വഴിയില്‍ കൂടി പോകുന്നവര്‍ക്കെല്ലാം മഞ്ഞള്‍ വെള്ളം കൊണ്ട് അഭിഷേകം കാണും. ദേവിയുടെ അനുഗ്രഹമാണെന്ന് കരുതി മിണ്ടാതെ പോരുന്നതാവും നമ്മുടെ ദേഹത്തിനും കാതുകള്‍ക്കും നല്ലത്. അല്ലെങ്കില്‍ ഒരു പക്ഷെ നമ്മള്‍ കൊടുങ്ങല്ലൂര്‍ കുംഭ ഭരണി ക്കിടയിലാണെന്നു തോന്നിപ്പോകും.

രാത്രിയില്‍ ഭദ്രകാളീ പ്രീതിക്കായ്‌ , അനുഷ്ഠാന കലയായ ഗരുഡന്‍ തൂക്കം അരങ്ങേറും . ഗരുഡനെപോലെ വേഷം ധരിക്കുന്ന നര്‍ത്തകനെ ഒരു തട്ടകത്തില്‍ ഏറ്റി അകമ്പടിയോടെ കാവില്‍ എത്തിക്കുന്നു. പ്രത്യേകം തയാറാക്കിയ തൂക്കചാടില്‍ തൂക്കിയ ഗരുഡ നെയും വഹിച്ചു വലംവെക്കുന്നു ഗരുഡന്‍ തൂക്കം. ഗരുഡനെപോലെ വേഷം ധരിക്കുന്ന നര്‍ത്തകനെ ഒരു തട്ടകത്തില്‍ ഏറ്റി അകമ്പടിയോടെ കാവില്‍ എത്തിക്കുന്നു.

പ്രത്യേകം തയാറാക്കിയ തൂക്കചാടില്‍ തൂക്കിയ ഗരുഡ നെയും വഹിച്ചു വലംവെക്കുന്നു.
പണ്ടൊക്കെ പച്ച മാംസത്തില്‍ തന്നെ കൊളുത്തി തൂകുമായിരുന്നു. നേരിട്ട് പോയികാണാന്‍ ഇതുവരെ പറ്റിയിട്ടില്ല . വിട്ടിട്ടില്ല ഏന്നു പറയുന്നതാവും ശരി .

ദാരികാ വധത്തിനു ശേഷവും കലിതുള്ളിനിന്ന ഭദ്രകാളി യുടെ കോപം മാറ്റാന്‍ വിഷ്ണു ഗരുഡനെ കാളിയുടെ അടുത്തെക്കുപറഞ്ഞുവിടുന്നു . ഗരുഡന്‍ ,കാളിയുടെ മുന്‍പില്‍ നൃത്തം വെയ്ക്കുകയും സ്വന്തം രക്തം അര്‍പിക്കുകയും ചെയ്തുവെന്ന് ഐതീഹ്യം .ഗരുഡന്‍ തൂക്കവുമായി ബന്ധപ്പെട്ട ഒരു കഥയാണിത്. ആധികാരികമായി എനിക്ക് കൂടുതലോന്നുമറിയില്ല. ‍

picture courtesy : manarkattamma.org and flickr

Wednesday, February 17, 2010

ഓര്‍മ്മകള്‍ക്ക് സുഗന്ധമുണ്ടായിരുന്നു...


ഓര്‍മ്മകള്‍ മഴയായ് പെയ്തിറങ്ങുമ്പോള്‍ കൊഴിഞ്ഞുവീഴുന്ന ഇലകള്‍ക്ക്പോലുമുണ്ടാകും ഒരു സുഗന്ധം.

ആശാന്‍ ചൊല്ലിത്തന്ന അക്ഷരങ്ങള്‍ കുനിഞ്ഞിരുന്നു , കല്ലുപെന്‍സില്‍ കൊണ്ട് സ്ലേറ്റില്‍ ചിത്രങ്ങളായി, "വരച്ചു" പഠിക്കുമ്പോള്‍ ,മൂക്കിനും സ്ലേറ്റിനുമിടയില്‍ അധികമകലം ഉണ്ടാകാറില്ല. കല്ലുപെന്‍സില്‍ ചെറിയ ശബ്ദത്തോടെ അക്ഷരങ്ങളുടെ രൂപത്തില്‍ സ്ലേറ്റില്‍ കൂടി ഉരുമ്മിനടക്കുംപോളുണ്ടാകുന്ന പൊടിയുടെ മണം അക്ഷരങ്ങളുടെ സുഗന്ധ മായല്ലാതെ മറ്റെന്തായിതോന്നാനാണ് ?

ഒരറ്റത്ത് വര്‍ണ്ണ കടലാസ് ചുറ്റിയ കല്ലുപെന്‍സില്‍ ഓടിയാതെയും സ്ലേറ്റു പൊട്ടാതെയും സൂക്ഷിക്കുക ശ്രമകരമായിരുന്നു. പൊതുവേ ഇരുണ്ട നിറമുള്ള കല്ലുപെന്‍സി ലിനിടയില്‍നിന്നും വല്ലപ്പോളും അല്പം വെളുത്ത പെന്‍സില്‍ കിട്ടുമ്പോള്‍ സൂപ്പര്‍ ബംബര്‍ അടിച്ചപോലെയായിരുന്നു. അന്നൊക്കെ സ്ലേറ്റു പൊട്ടുമ്പോള്‍ ക്രിമിനല്‍ കുറ്റം ചെയ്തതുപോലെ ആണ് തോന്നുന്നത്.

ഓരോദിവസവും നിറയെ എഴുതാനുണ്ടാവും . ഒരു വശത്ത് അക്കങ്ങളും മറുവശത്ത് അക്ഷരങ്ങളും. അത് മായ്ക്കാതെ സ്കൂളില്‍വരെ എത്തിക്കുന്നത് ഒരുമിടുക്കാണ്.തരംകിട്ടിയാല്‍ അടികൊള്ളിക്കാന്‍ വേണ്ടി മായിച്ചുകളയുന്ന കൂട്ടുകാര്‍ ഒരു വശത്തും. എത്രയെത്ര കേട്ടെഴുത്തുകള്‍ക്കും പരീക്ഷകള്‍ക്കും ഓരോ സ്ലേറ്റും സാക്ഷ്യംവഹിച്ചിട്ടുണ്ടാകും. ഒരു വശത്ത് ചോക്കുകൊണ്ട്‌ എഴുതിയിടുന്ന മാര്‍ക്ക് മായാതെ നോക്കണം. വീട്ടില്‍ക്കൊണ്ടെ കാണിക്കണ്ടതാ !

നിറം കുറഞ്ഞു തുടങ്ങുമ്പോള്‍ ഒരു പൊടിക്കൈയുണ്ട് .തൊണ്ട്കത്തിച്ചു അതിന്‍റെ കരിയില്‍ തേച്ചുകഴുകിയാല്‍ മതി. കുറച്ചെങ്ങാനും സ്ലേറ്റിന്റെ ചട്ടത്തില്‍ പറ്റിയാല്‍ അന്ന് ബഹളമാണ്. വര്‍ഷാവസാനം വരെ പുതിയതുപോലെ കൊണ്ടുനടക്കണം. ചിലരുടെ സ്ലേറ്റിന്റെ ചട്ടത്തില്‍ കളര്‍പെന്‍സില്‍ കൊണ്ട് പേര് എഴുതിയിട്ടുണ്ടാകും. എന്തോ എനിക്കതിനോട് ഇഷ്ടം തോന്നിയിരുന്നില്ല.

രണ്ടാം ക്ലാസ്സുമുതലാണ് മലയാളം പദ്യങ്ങള്‍ കാണാതെ പഠിക്കേണ്ടത്. കുഞ്ഞമ്മണി ടീച്ചര്‍ ഈണത്തില്‍ ചോല്ലിതന്ന " ഉണരുവിന്‍ വേഗമുണരുവിന്‍ " എന്ന പദ്യഭാഗം ആദ്യം എഴുതിയത് സ്ലേറ്റില്‍ത്തന്നെയായിരുന്നു.തെറ്റാണെന്ന് അറിയാമെങ്കിലും, അടുത്തു നില്‍ക്കുന്നവന്‍ കാണിക്കാമോന്നു ചോദിച്ചാല്‍ വശം ചെരിച്ചു കാണിച്ചുകൊടുക്കാനും മടിയില്ലായിരുന്നു. പങ്കുവെക്കലിന്റെ സുഖം ഉണ്ടായിരുന്നു അപ്പോള്‍. പകരം ഒരു ചാമ്പങ്ങയോ ,ഒലോലിക്കയോ അതുമല്ലെങ്കില്‍ ഒരു കളര്‍ ചോക്കോ കിട്ടും.

സ്ലേറ്റുകളുടെ കൂട്ടത്തില്‍ കളര്‍ഉള്ളവരുമുണ്ടായിരുന്നു. പലനിറങ്ങളിലുള്ള മുത്തുകള്‍ കോര്‍ത്ത പ്ലാസ്റ്റിക്‌ സ്ലേറ്റുകള്‍.അക്കം പഠിക്കാന്‍ സഹായിക്കാനാണ് മുത്തുകള്‍.



അന്ന് വിരല്‍ത്തുമ്പില്‍ക്കുടെ ഒഴുകി വീഴുന്ന അക്ഷരങ്ങള്‍ക്ക് ഹൃദയത്തിന്‍റെ കയ്യൊപ്പുംകൂടെ ഉണ്ടായിരുന്നു. ഓരോ അക്ഷരങ്ങളും ഓരോ വാക്കുകളും ഓരോ അനുഭവമായി പിറവിയെടുത്തു . ഇന്നിപ്പോള്‍ മടിയിലിരിക്കുന്ന ലാപ്ടോപിന്റെ കീബോര്‍ഡില്‍ കൂടി ഇത് കുത്തിക്കുറിക്കുമ്പോള്‍ ആ പഴയ സുഖം എവിടെകിട്ടാനാണ് ? മനസ് നിറഞ്ഞാലും വിരലുകള്‍ പരാതി പറയുന്നുണ്ടാവും .

കല്ലുപെന്സിലിനു പകരമായി മഷിത്തണ്ട് തന്ന കൂട്ടുകാരനെ അല്ലെങ്കില്‍ കൂട്ടുകാരിയെ ഇപ്പോളും ഓര്‍മിക്കുന്നുണ്ടോ ? " ഞൊട്ട " എന്ന് നാട്ടിന്‍പുറങ്ങളില്‍ വിളിക്കുന്ന മഷിത്തണ്ട് ഓര്‍ക്കുന്നില്ലേ ? ഒടിക്കുമ്പോള്‍ ശബ്ദംകേള്‍ക്കുന്നതുകൊണ്ടാവും ഈ പേര് വന്നത് .

*

എഴുതി നിറയുമ്പോള്‍ മായ്ക്കാന്‍ കൊണ്ടുനടക്കുന്ന മഷിത്തണ്ട് എങ്ങനെ മറക്കാനാണല്ലേ ? തൊടിയിലും കയ്യാലകളിലും നിറയെ കണ്ടിരുന്ന മഷിത്തണ്ട് ഇന്ന് ഒരു കാഴ്ചവസ്തുവായതുപോലെ തോന്നുന്നു. ചെറിയ ചെറിയ തുണ്ടുകളാക്കി ഒരു ചെറിയ കെട്ടു മിക്കവരുടെ കയ്യിലും കാണും. ഒരുതുണ്ടെടുത്തു സ്ലേറ്റില്‍ വെച്ച് ചൂണ്ടു വിരല്‍കൊണ്ട് അമര്‍ത്തി തുടക്കുമ്പോള്‍ വിരല്‍ത്തുമ്പില്‍ ഒരു ചെറിയ തണുപ്പുതോന്നും.

മഷിക്കുപ്പിയില്‍ ഇട്ടു വെക്കുന്ന മഷിത്തണ്ടിന്‍റെ കളര്‍ മാറുന്നത് ഒരു കൌതുകത്തോടെ യാണ്നോക്കിയിരുന്നത്. *

തൊടിയില്‍ പടര്‍ന്നുകിടക്കുന്ന പുല്ലിന്‍റെ വേരില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കണ്ണീര്‍ത്തുള്ളി ശ്രദ്ധയോടെ ഏടുത്തു കണ്ണെഴുതിയതിന്റെ കുളിര്‍മയും എങ്ങനെ മറക്കാന്‍ പറ്റും.

പക്ഷെ കാലം മഷിത്തണ്ടായി മനസിലെ സ്ലേറ്റില്‍ വരച്ചിട്ടതൊക്കെ മായ്കാന്‍ തുടങ്ങിയിരിക്കുന്നു. മണ്ണിന്‍റെ മണമുള്ള ആ ഓര്‍മ്മകള്‍ സൂക്ഷിക്കണം. ആത്മാവിന്‍റെ നഷ്ട സുഗന്ധമായി..


ഈ ചിത്രങ്ങള്‍ക്ക് കടപ്പാട് അജ്ഞാതനായ സുഹൃത്തിന്

Tuesday, February 16, 2010

ഓര്‍മ്മകളുടെ ചാറ്റല്‍ മഴയില്‍


മഴയുള്ള ചില വൈകുന്നേരങ്ങളില്‍ വെറുതെ തിണ്ണയില്‍ അലസമായി ഇരിക്കാന്‍ ഒരു സുഖം തന്നെയാണ്. മുറ്റത്തെ അശോകമരത്തിന്‍റെ ഇലകളില്‍ തട്ടി മഴത്തുള്ളികള്‍ തെറിക്കുന്നതും നോക്കി അങ്ങനെ ഇരിക്കും. ആരോ കാണാ നൂലില്‍ കോര്‍ത്ത്‌ താഴേക്കിറക്കിവിടുന്ന ഒരു പളുങ്ക്മാലപോലെ മഴ പെയുന്നുണ്ടാവുമപ്പോള്‍ . ഇലകളില്‍ തട്ടി, ചിതറുന്ന മുത്തുകള്‍ തെറിച്ചു പോകാതിരിക്കാനെന്നപോലെ, ചുവപ്പും മഞ്ഞയും കലര്‍ന്ന പൂക്കളുടെ ഒരു വിരിപ്പുണ്ടാവും താഴെ ! എന്‍റെ ചിതറിയ ഓര്‍മകളുടെ ഒരു തുണ്ട് ഈ അശോക മരം തന്നെ .
അശോകമരത്തിന്‍റെ ചുവട്ടില്‍ ഇരുന്ന സീതാ ദേവിയുടെ കഥ ക്ലാസ്സില്‍ ചൊല്ലികേട്ടപ്പോള്‍, എത്ര ശ്രമിച്ചിട്ടും ആ ചിത്രം മനസ്സില്‍ പതിഞ്ഞില്ല. കാരണം അന്ന് ആദ്യമായാണ് അശോകത്തെ പറ്റി കേള്‍ക്കുന്നത്. അന്ന് തന്നെ കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ ," ഞാന്‍ കാണിച്ചു തരോല്ലോ" എന്ന് അവന്‍റെ മറുപടി കേട്ടപ്പോള്‍ വെറുതെയാകുമെന്നു കരുതി. പക്ഷെ അവന്‍ വാക്കുപാലിച്ചു . ഇടവേളയില്‍ അവന്‍ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് സ്കൂളിന്‍റെ മുന്‍വശത്തേക്കോടി. അവിടെ തൊട്ടടുത്തവീട്ടിലെ ഒരു മരം കാണിച്ചിട്ട് പറഞ്ഞു " ഇതാണ് സാര്‍ പറഞ്ഞ ആ അശോകം ".
പക്ഷെ എന്‍റെ പ്രതീക്ഷപോലെ ആയിരുന്നില്ല .കാരണം പൂക്കള്‍ ഒന്നുമില്ലായിരുന്ന സമയമായിരുന്നു.പിറ്റേന്ന് അവന്‍ - മുരളി, ക്ലാസ്സില്‍ വന്നപ്പോള്‍ സാമാന്യം വലിപ്പമുള്ള തവിട്ടു കളറിലുള്ള ഒരു വിത്ത് തന്നിട്ടുപറഞ്ഞു " ഇത് അശോകത്തിന്‍റെ വിത്താണ് .നീ വീട്ടില്‍കൊണ്ടു കുഴിച്ചിട്ടാല്‍ മതി കിളിര്‍ത്തോളും" . അവന്‍ എന്‍റെ ആത്മാര്‍ഥ സ്നേഹിതനൊന്നുമായിരുന്നില്ല. പക്ഷെ പിന്നീടു അവനും എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളായി. കളങ്കമില്ലാത്ത സ്നേഹമാണ് അവന്. ഇപ്പോള്‍ ഗള്‍ഫില്‍ ജോലിചെയ്യുന്ന അവന്‍, ഇതൊന്നും ഓര്‍ക്കുന്നുണ്ടാവില്ല. അന്ന്, അവന്‍ തന്ന ആ അശോകം എന്‍റെ ഹൃദയത്തോട് ചേര്‍ന്നാണ് വളരാന്‍ പോകുന്നതെന്ന് അവനും അത് വാങ്ങിയപ്പോള്‍ ഞാനും ഓര്‍ത്തിരുന്നില്ല. ദിവസങ്ങള്‍ കടന്നുപോയി. അത് കുഴിചിട്ടകാര്യം തന്നെ ഞാന്‍ മറന്നു. പക്ഷെ ഒരുദിവസം, ഇളം വയലറ്റ് കളറോട്കൂടി, തോരണംതൂക്കിയത്‌ പോലെ കീഴോട്ടു തൂങ്ങിയ ഇലകൊളോടെ അത് കിളിര്‍ത്തു . " ദേ അമ്മെ അശോകം കിളിര്‍ത്തു " എവിടാ പറിച്ചു വെക്കേണ്ടത് ? " എന്‍റെ ചോദ്യത്തിന് " മുന്‍വശത്ത് എവിടെങ്കിലും വെക്ക് ". അമ്മ മറുപടിപറഞ്ഞു. വൈകുന്നേരം തന്നെ പറിച്ചു വെച്ചു. ഞാന്‍ തന്നെയാണ് ചെയ്തതെന്നാണ് ഓര്‍മ്മ.
അത് വളര്‍ന്നു വന്നതിനോടൊപ്പം തന്നെ ചില പുതിയ അറിവുകളും കിട്ടി.
അശോകം നട്ടാല്‍ ശോകം വരില്ലാന്ന് ചിലര് പറഞ്ഞു . അതല്ല ,അശോകം വീട്ടുമുറ്റത്ത്‌ നടാന്‍ പറ്റില്ലാന്നു വേറെ ഒരു കൂട്ടര്‍.ബ്രാഹ്മണ വൃക്ഷമാത്രേ ! അമ്മക്ക് ആകപ്പാടെ ഒരു വല്ലായ്മ. അപ്പോളാണ് ,വീട്ടില്‍ വന്നു എന്‍റെ മുടി മുറിക്കുന്ന "മൂപ്പത്തിയുടെ" വരവ് . അവര് പറഞ്ഞു. അശോകം നിക്കുന്നത് നാശമാണെങ്കില്‍ ( ഒന്ന് രണ്ടു വീട്ടുപേരുകള്‍ പറഞ്ഞു ) അവര്‍ക്കൊക്കെ എന്താകുഴപ്പം. എന്തായാലും അത് അവിടെത്തന്നെ നിന്ന് വളര്‍ന്നു .വേനല്‍ക്കാലത്ത് വാഴപിണ്ടി യൊക്കെ വെച്ച് വെള്ളമൊഴിച്ച് കൊടുക്കാനും മറന്നില്ല. താമസിക്കാതെ തന്നെ അത് പൂക്കാന്‍ തുടങ്ങി. ആദ്യം ഒരു ചെറിയ കുല പൂവ്. വളരെ ഹൃദ്യമായ വാസന. കാലം പോകുന്നതനുസരിച്ചു, മാറിമാറി വരുന്ന ഋതുക്കള്‍ക്കനുസരിച്ച് ആ അശോകം , മനസ്സിനു ഒരു കുളിര്‍മയായി, വളരാനും കൂടുതല്‍ കൂടുതല്‍ പൂക്കാനും തുടങ്ങി .
നിലാവുള്ള രാത്രികളെ അത് കൂടുതല്‍ മനോഹരങ്ങളാക്കി. സുഗന്ദപൂരിതമായ ആരാവുകളില്‍ വെറുതെ അതിന്‍റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ അറിയാതെ തന്നെ മനസ് ഒരപ്പുപ്പന്‍ താടി പോലെ പാറിനടക്കാന്‍ തുടങ്ങും.
വീട് പുതുക്കിപ്പണിതപ്പോള്‍ , ഞാന്‍ ആകെ ആവശ്യപെട്ടത്‌ ആ അശോകത്തിനു ഒന്നും പറ്റെരുതെന്നായിരുന്നു. അവര്‍ വാക്കുപാലിച്ചു. ഇത്തവണ നാട്ടില്‍പോയപ്പോളും അരല്പസമയമെങ്കിലും അതിന്‍റെ ചുവട്ടിലിരിക്കാന്‍ സാധിച്ചു.എന്താണ് എനിക്കാ മരത്തോടു ഇത്ര അടുപ്പമെന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങളെക്കാള്‍, ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങാളാണ് എനിക്കുപ്രിയം. കാരണം അവയെല്ലാം , നമ്മുടെയുള്ളില്‍ നമ്മള്‍പോലും അറിയാതെ ,സ്നേഹത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ടാവും.

തുള്ളികൊരുകുടം പോലെ പെയ്യുന്ന തുലാമഴ വൈകുന്നേരങ്ങള്‍ സാന്ദ്രമാക്കാറുണ്ട്. ഇടിയോടു വലിയ പേടിയില്ലെങ്കിലും മിന്നല്‍ ഒരു വില്ലനായി തന്നെ തോന്നാറുണ്ട്. അതുകൊണ്ട് തിണ്ണയില്‍ ഒറ്റക്കിരിക്കാന്‍ സമ്മതിക്കാറില്ല. സ്കൂളില്‍ നിന്നും വന്നുകഴിഞ്ഞാല്‍ കുളിയൊക്കെ കഴിഞ്ഞു അടുക്കളയില്‍ അങ്ങനെ കൂടും. ഞങ്ങളുടെ പ്രദേശത്തെ പന ചെത്തുന്ന ശശിയും കാണും വീട്ടില്‍. ചിലപ്പോള്‍ പന ചെത്താന്‍ പോകുന്നവഴി മഴ കുറയാന്‍ ‍ കാത്തുനില്‍ക്കുകയാവും. അല്ലെങ്കില്‍ ചെത്തുകഴിഞ്ഞു നില്‍ക്കുകയാവും. എന്തായാലും വീട്ടില്‍ കയറാതെ പോകില്ല പുള്ളി. അതിനു കാരണവുമുണ്ട്. അമ്മയുണ്ടാക്കി വെക്കുന്ന അച്ചാര്‍. അതും കൂട്ടി പുള്ളി രണ്ടു മൂന്നു ഗ്ലാസ്‌ അന്തി അകത്താക്കിയെ വീട്ടില്‍ പോകാറുള്ളു. കടുമാങ്ങ അമ്പഴങ്ങ, പാവക്ക അങ്ങനെ പലതരം അച്ചാറുകള്‍ കാണും. അച്ചാച്ചനും അമ്മക്കും ആരോടും തന്നെ അയ്തം ഇല്ലായിരുന്നു. എന്‍റെ ജീവിതത്തില്‍ ആരും പഠിപ്പിക്കാതെതന്നെ ഞാന്‍ പഠിച്ച ഒരു വലിയ പാഠമായിരുന്നു അത്. അങ്ങനെ ആ മഴക്കാല സന്ധ്യകള്‍ വര്‍ത്തമാനം പറഞ്ഞു അങ്ങനെ പോകും. ശശി യുടെ അച്ഛനെപറ്റിയും പറയണം. ഞങ്ങളുടെ അപ്പുപ്പന്‍. കുഞ്ഞും നാളില്‍ എന്നെയും ,ചേച്ചിയെയുമൊക്കെ എടുത്തുകൊണ്ടു നടക്കുമായിരുന്നു . " ചെത്തി മന്ദാരം തുളസി ,പിച്ചകമാലകള്‍ ചാര്‍ത്തി" ഈ പാട്ട് ഈണത്തില്‍ ചോല്ലിത്തരും.ഇടയ്ക്കു അല്പം മധുരക്കള്ളും.
വേനല്‍ക്കാലത്ത് ഉപ്പിലിട്ടുവെക്കുന്ന മാങ്ങയൊക്കെ പുറത്തേക്കു എടുക്കുന്ന സമയം കൂടിയാണ് മഴക്കാലം. വീട്ടില്‍ മാവുകള്‍ കുറവായിരുന്നു. ധാരാളം മാവുകളുള്ള ,മനോജിന്‍റെ വീട്ടില്‍ പറഞ്ഞുവെച്ചിട്ടുണ്ടാവും. കുന്നിന്‍പുറത്താണ് അവരുടെ വീട്. കപ്പയോക്കെ കൃഷിചെയ്യുന്ന പറമ്പിന്‍റെ അതിരില്‍ പടന്നു കിടക്കുന്ന കുറെ കിളിച്ചുണ്ടന്‍ മാവുകള്‍. പച്ചമാങ്ങ പറിച്ചിടുംപോളുളള ചുനമണവും ഒക്കെ ഇപ്പോഴും ഓര്‍മ്മയില്‍ ഒട്ടും മങ്ങാതെ തന്നെ നില്‍ക്കുന്നു. തലേന്ന് തന്നെ ഭരണികള്‍ ഒക്കെ കഴുകി വൃത്തിയാക്കി വെച്ചിട്ടുണ്ടാകും. ഓരോ മാങ്ങയും എടുത്തു കഴുകി തുടച്ചു മാറ്റിവെക്കും.പിന്നെ അച്ഛാച്ചനായിരിക്കും, ഭരണിയില്‍ ഓരോ അടുക്കു മാങ്ങാ പിന്നെ അതിനുമുകളില്‍ ഉപ്പ് അങ്ങനെ നിറക്കുന്നത്. അവസാനം മണലിന്റെ കിഴികെട്ടി ഭരണി അടച്ചു പത്താഴത്തില്‍ നെല്ലിനകത്തു വെക്കുന്നതോടെ ഉപ്പിലി ടീലിന്റെ പ്രധാന പരിപാടി കഴിയും. പിന്നെ ബാക്കി മാങ്ങാ പല പല രീതിയിലുള്ള അച്ചാറുകളായി ഓരോ കുപ്പികളില്‍ കയറിയിട്ടുണ്ടാവും. ഒരു വര്‍ഷതെക്കിനുള്ള കരുതല്‍ . മഴക്കാലം ആകുംമ്പോളെക്കും ഉപ്പുമാങ്ങ പാകമായിട്ടുണ്ടാകും. ചെറിയ ചുമന്നുള്ളിയും ,കാന്താരിമുളകും അരിഞ്ഞിട്ട് വെളിച്ചെണ്ണയും ഒഴിച്ച് ചോറിനു കൂട്ടാന്‍ തരുമ്പോള്‍ അതിനു വലിയ പ്രാധാന്യം കൊടുതിരുന്നില്ല. പക്ഷെ ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ,ആ രുചികള്‍ ഇനി ആസ്വദിക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം ! പക്ഷെ ആരുചി ,ഇപ്പോഴും ഓര്‍മയില്‍ നില്‍ക്കുന്നതുകൊണ്ടാവാം ,ഇന്ത്യന്‍ കടയില്‍ ചെല്ലുമ്പോള്‍ "ഈസ്റ്റേണ്‍ " കാരുടെ ഉപ്പുമാങ്ങ പോലത്തെ സാധനം കാണുമ്പോള്‍ അന്യായ വിലയാണെങ്കില്‍ കൂടി കൈ അറിയാതെ നീളുന്നത് !

നല്ലരസമായിരുന്നു ആ സന്ധ്യകള്‍.പക്ഷെ ആകാലങ്ങളും കടന്നു പോയി. പറമ്പിലെ പനകളും. ശശിക്കും ഒരു പാട്മാറ്റങ്ങള്‍. എന്‍റെ അച്ചാച്ചനും ഇന്നില്ല.മാറ്റങ്ങള്‍ അനിവാര്യമാണ് .ഋതുക്കള്‍ മാറുന്നതനുസരിച്ച് നമ്മളും മാറണം .അത് പ്രകൃതിനിയമം . പക്ഷെ ചില നിമിഷങ്ങള്‍ ,ചില കാലങ്ങള്‍ അവ ഒരിക്കലും മാറണ്ടിയിരുന്നില്ല എന്ന് തോന്നാറുണ്ട്. പക്ഷെ മാറ്റങ്ങള്‍ ഉണ്ടാകുമ്പോളാണല്ലോ പഴയതിന്‍റെ മാധുര്യം നമുക്ക് അനുഭവപ്പെടുന്നത്.

പുതുമഴ കഴിയുമ്പോള്‍ പറമ്പ് കൃഷിക്കായി ഒരുക്കുന്നത്..... എത്ര രസമുള്ള കാഴ്ചകള്‍ ആയിരുന്നു. കൊത്തിമറിചിടുന്ന പറമ്പില്‍ ചെറിയ തടങ്ങള്‍ എടുത്തിടും. പുതുമണ്ണിന്റെ മണം മാറിയിട്ടുണ്ടാവില്ല അപ്പോളും .പണിക്കാര്‍ പറയുന്ന കണക്കുകള്‍ കേട്ട് അതിശയത്തോടെ ഇരിക്കും. ഒരു അളവുകോലും ഇല്ലെങ്കിലും കൃത്യമായ അകലത്തിലും വലിപ്പത്തിലും അവര്‍ തടങ്ങള്‍ എടുക്കുന്നത് കൌതുകമായിരുന്നു. അവര് മാറുന്ന തക്കത്തിന് ഞാനും പരീക്ഷിക്കും. പക്ഷെ ... പല പഴംചോല്ലുകളും നാട്ടറിവുകളും കേട്ടും അനുഭവിച്ചും അറിയാന്‍ പറ്റി. ഇടയ്ക്കു ചില ഗോസിപ്പുകളും. നടീല്‍ വസ്തുക്കള്‍ അയല്‍വക്ക ത്തുള്ളവരുമായി പങ്കിടുന്നതിലൂടെ , പങ്കിടലിന്‍റെ അനുഭവവും ആനന്ദവും കണ്ടും കേട്ടും മനസ്സില്‍ പതിഞ്ഞു.



ഇവിടെയും മഴ പെയ്യുന്നുണ്ടെങ്കിലും തുറന്നിട്ട ജാലകത്തിലൂടെ നോക്കികാണാന്‍ സാധിക്കുന്നില്ല. പക്ഷെ ,ചിലപ്പോളെങ്കിലും, ഈ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ ഇരുന്നു ചൂട് കാപ്പിയും കുടിച്ചു , മഴ ആസ്വദിക്കാന്‍ പറ്റാറുണ്ട്. തൊട്ടടുത്ത ചെറിയ കുറ്റിക്കാട്ടില്‍ പക്ഷികളുടെ ചിലപ്പും, പോക്കാച്ചി തവളകളുടെ കച്ചേരിയും ഒക്കെയുണ്ട്. കണ്ടല്‍ ചെടികളില്‍ മഴയത്ത് ദാഹം തീര്‍ക്കുന്ന വേഴാംബലുകളും ഉണ്ടാകും. പക്ഷെ


എനിക്കുപ്രിയപ്പെട്ട അശോകമരത്തിന്റെ ചില്ലകള്‍ ഉതിര്‍ക്കുന്ന മഴത്താളങ്ങളോ, തളരുമ്പോള്‍ മനസുകൊണ്ടെങ്കിലും ഓടിയെത്താന്‍ ആഗ്രഹിക്കുന്ന എന്‍റെ വീട്ടിലെ സ്നേഹ മര്‍മരങ്ങലോ കേള്‍ക്കാന്‍ എനിക്ക് സാധിക്കുന്നില്ല.ഇവിടുത്തെ മഴയും മനോഹരമാണ് ,മധുരകരമാണ്. പക്ഷെ അമ്മിഞ്ഞപ്പാലിനോളംവരിലല്ലോ മറ്റൊന്നും.


മഴയായി പെയ്തിറങ്ങുന്ന ഓര്‍മകള്‍, അവയുടെ നനവ്‌ മനസിനെ തണുപ്പിച്ചുകൊണ്ടേയിരിക്കുന്നു !!

മഴ എനിക്ക്...


മഴ, എന്‍റെ മനസ്സില്‍ എന്ത് വികാരമാണ് നിറക്കുന്നത് ? ഒരു കാല്‍പനികന്റെ മനസിലെ സ്നേഹമാണോ ? വിങ്ങലുകലാണോ ? അതോ നിരാശകളാണോ ? അതുമല്ല മനസിനെ വാനോളം ഉയര്‍ത്തുന്ന സന്തോഷമാണോ? വായിച്ചും വാര്‍ഷികയോഗങ്ങളിലും, ചര്‍ച്ചകളിലുടെയും മറ്റും പറഞ്ഞു കേട്ട് മടുത്ത മറുനാടന്‍ മലയാളികളുടെ ഒരു പകുതിവരെ കപട ഗൃഹാതുരതയുമല്ല മഴ എനിക്ക്. ....... പക്ഷെ ഇതെല്ലം ചേര്‍ത്തുവെച്ചു മെനഞ്ഞെടുക്കുന്ന ഒരു കൊളാഷ്. അതാണ് മഴ കാണുമ്പോള്‍ എന്‍റെയുള്ളില്‍.
മനപൂര്‍വം ഓര്‍ക്കാന്‍ വേണ്ടി ഞാന്‍ ഒരിക്കലും ശ്രമിക്കാറില്ല . പക്ഷെ ഒരു തലോടലായി,സ്വാന്തനമായി ,ചിലപ്പോള്‍ ഒരു വിങ്ങലായി തനിയെ ഒഴുകിയെത്തുന്ന ഓര്‍മകളെ ഞാന്‍ തടയാറില്ല. അവ അങ്ങനെ ശാന്തമായി മനസ്സില്‍ ഒരു പുഴപോലെ ഒഴുകിനടക്കും. ചിലപ്പോള്‍ അതിന്‍റെ ഓരത്ത് ഒരു വിസ്മയത്തോടെ , ചിലപ്പോള്‍ ഒരു ചെറു തോണിയില്‍ അങ്ങനെ ഒഴുകിനടക്കും ! വളരെ ബാലിശമാവും എന്‍റെ ഓര്‍മ്മകള്‍.... അല്ലെ .

" പറപ്പ പിടിച്ചാല്‍ എരപ്പപിടിക്കും " , ഈ പഴംചൊല്ല് ആദ്യമായി ഞാന്‍ കേള്‍ക്കുന്നത് ഒരു മഴക്കാലത്താണ്. ജൂണ്‍ മാസത്തിലെ ഒരു മഴക്കാലം ,രാവിലെ പാല്‍ക്കാരന്‍റെ വരവും നോക്കി വഴിമുക്കില്‍ നില്ക്കാന്‍ ഇഷ്ടമാരുന്നു . രാവിലെ പെയ്തിറങ്ങുന്ന ശക്തികുറഞ്ഞ മഴയില്‍ കുടയുംചൂടി അയല്‍വാസികളുടെ കൂടെനില്‍ക്കുമ്പോള്‍, പ്രത്യേകിച്ച് ഒരു കാരണവുമില്ലെങ്കില്‍കൂടി മനസ് വളരെ സന്തോഷത്തിലായിരിക്കും. ഇടവഴികളുടെ ഓരത്തുള്ള തൊണ്ടുകളില്‍ വെള്ളം നിറഞ്ഞിട്ടുണ്ടാവും. മീനുകള്‍ എത്തിയോ എന്നാവും ആദ്യത്തെ നോട്ടം. ഒരെണ്ണതിനെ എങ്ങാനും കണ്ടാല്‍ സന്തോഷമാവും. ഇതൊന്നുമില്ലെങ്കിലും പെയ്തിറങ്ങുന്ന മഴയുടെ താളബോധം - അന്ന് വിസ്മയമാരുന്നു . കെട്ടികിടക്കുന്ന വെള്ളത്തില്‍ പലശക്തിയില്‍ പല രീതിയില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ആരോ ജലതരംഗം വായിക്കുന്നതുപോലെ തോന്നി .ഒരു പക്ഷെ എന്‍റെ അപക്വമായ മനസിലെ ഭ്രാന്തന്‍ ചിന്തകളാകും ഇതൊക്കെ.

അന്ന് ഇതുപോലെ ഒരു മഴക്കാലത്ത്‌ രാവിലെ ,തിരിച്ചു വരികയായിരുന്നു. വഴിയില്‍, കാറ്റത്തു വീണും ,മഴയില്‍ ഒലിച്ചു വന്നും ചെറിയ, ചെറിയ ചുള്ളിക്കമ്പുകളും ഇലകളുമൊക്കെ കാണും. ഒരു ചെറിയ മഞ്ഞകുരുവി, തലേന്നു തന്നെ തുടങ്ങിയ മഴയില്‍നിന്നും രക്ഷപെടാനാവാതെ വഴിയില്‍ കിടക്കുന്നു. അടുത്തു ചെല്ലുമ്പോള്‍ പറന്നു പോകുമെന്നായിരുന്നു ഞാന്‍ കരുതിയത്‌ .പക്ഷെ അങ്ങനെയുണ്ടായില്ല.
അതിനു പറക്കാന്‍ സാധിക്കാത്തവണ്ണം നനഞ്ഞിരുന്നു.അവിടെ ഇട്ടിടുപോരാന്‍ മനസ് അനുവദിക്കാഞ്ഞതുകൊണ്ട് കയ്യില്‍ എടുത്തു.
വീട്ടില്‍ വന്നു തുണികൊണ്ട് തുടച്ചിട്ടു ചൂട് കൊടുക്കാന്‍ അടുപ്പിന്‍റെ അടുത്ത് സൂക്ഷിച്ചു പിടിച്ചു . ചിറകൊക്കെഉണങ്ങിക്കഴിഞ്ഞപ്പോള്‍ എന്ത് രസമായിരുന്നു അതിനെ കാണാന്‍. അടിഭാഗത്തെ വെള്ള ക്കളറിന്‍റെ കൂടെയുള്ള തിളങ്ങുന്ന മഞ്ഞക്കളര്‍ ..അതാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്.ആദ്യം കിട്ടിയപ്പോള്‍ അതിനു ഇത്രയും ഭംഗിയുണ്ടാവുമെന്നു ഞാന്‍ കരുതിയില്ല .‍ ഇതിനെ വളത്തിയാലോ എന്നൊരാലോചന മനസ്സില്‍ വന്നു. അത് വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ ,അതുവരെ ഒന്നും മിണ്ടാതിരുന്ന അമ്മ പറഞ്ഞതു ഈ പഴംചൊല്ലാണ്. പഴംചൊല്ലില്‍ പതിരില്ലെന്നു കാര്‍ന്നോന്മാര് പറയാറില്ലേ ? .തര്‍ക്കിക്കാന്‍ ഒന്നും പോയില്ല. എരപ്പ പിടിച്ചാലോ എന്ന പേടിയാണോ എന്തോ ഞാന്‍ ‍ അതിനെ ഇറമ്പ്പടിയില്‍ വെച്ചു. കുറേസമയം അതിലെ തത്തിക്കളിച്ചിട്ടു " എന്നാ ശരി ഞാന്‍ പോകുവാണേ " ന്നുപറഞ്ഞു ഒറ്റപ്പറക്കല്‍. അപ്പോളേക്കും സ്കൂളില്‍ പോകാനുള്ള തിരക്കില്‍ ഞാനും.

ഒരു കുരുവിയുടെ ആയുസ് എത്രയാണെന്നെനിക്കറിയില്ല. ഒരു പത്തിരുപത്തിരണ്ടു വയസ്സുണ്ടെങ്കില്‍ ,അത്രയും കാലം ജീവിക്കാന്‍ അതിനു വിധിയുണ്ടെങ്കില്‍,ഈ ഭുമിയില്‍ എവിടെങ്കിലും ഇപ്പോള്‍ അതുകാണുമായിരിക്കും . എത്ര ബാലിശമായ ചിന്തകള്‍ അല്ലെ ?

വീട്ടില്‍ വലിയ വിലക്കുകളോന്നുമില്ലായിരുന്നെങ്കിലും, കൂട്ടുകാരോടൊപ്പം ആര്‍ത്തുല്ലസിച്ചു നടന്ന ഒരു ബാല്യമായിരുന്നില്ല എന്‍റെത്.ഞാന്‍ തന്നെ രൂപംകൊടുത്ത ലോകമായിരുന്നു അത്. വീടിന്‍റെ പടിഞ്ഞാറ് ,പറമ്പിന്‍റെ അതിര് ഒരു ചെറിയ തോണ്ടാണ്. ആദ്യകാലത്ത് നടപ്പുവഴിആരുന്നു അത്. പക്ഷെ അതുവഴിനടന്നത് ഏനിക്കു ഓര്‍മയില്ല . മഴക്കാലത്ത്‌ ആ തോണ്ടില്‍കൂടെ വെള്ളം ഒഴുകുമായിരുന്നു . ഇടവപ്പാതി തുടങ്ങിയാല്‍ അതില്‍ വെള്ളം വരുന്നതും നോക്കിയിരിക്കും . സ്കൂള്‍വിട്ടു വന്നാല്‍ ചിലദിവസങ്ങളില്‍ അതിന്‍റെ ഒതുക്കുകല്ലില്‍ ഇറങ്ങിയിരിക്കും പശുവിനു കൊടുക്കാനുള്ള പുല്ലുകഴുകുവാന്‍ ഒരു ചെറിയ തടയുണ്ടായിരുന്നു. മഴയുടെ ശക്തികുടുമ്പോള്‍ അത് പോട്ടിപോകും. അത് വീണ്ടും കേട്ടിയുണ്ടാക്കുന്നതും രസമുള്ള കാര്യമായിരുന്നു. നീന്തി നടക്കുന്ന ചെറിയ മീനുകളെ നോക്കി അങ്ങനെ കുറെ സമയം ഇരിക്കും. അടുത്ത വീട്ടിലെ കുട്ടികള്‍ ഈരിഴതോര്‍ത്തില്‍ ചിലപ്പോള്‍ അവിടെ വന്നു മീന്‍ പിടിക്കുന്നുണ്ടാവും.

ചില വയ്കുന്നെരങ്ങളില്‍ ,ഊണുമുറിയിലെ താഴ്ന്ന ജന്നലിനരികിലുള്ള കസേരയില്‍ ഇരുന്നു ജന്നല്‍പടിയിലേക്ക് കാലും നീട്ടിവച്ചിരുന്നുള്ള വായന. കൂടെ ഒരു കപ്പു ചൂടുകാപ്പിയും പിന്നെ മഴ സ്പെഷ്യല്‍ കപ്പ വറുത്തതും. ജന്നലിനടുതായി ധാരാളം പൂക്കുന്ന ഒരു വലിയ ചുമന്ന ചെമ്പരത്തി പടര്‍ന്നു കിടപ്പുണ്ടായിരുന്നു .കൊച്ചുകിളികള്‍ ഇഷ്ടം പോലെ ഉണ്ടാവും .ഈ ചെമ്പരത്തിയും അവിടെയുള്ള ഇരിപ്പിനെ കൂടുതല്‍ സുഖകരമാക്കി. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു സുഖംതോന്നാറുണ്ട്. എന്‍റെ അച്ഛാച്ചന്റെയും പ്രിയപ്പെട്ട ഇരിപ്പിടമായിരുന്നു. അച്ചാച്ചന്റെ വായന മുഴുവന്‍ അവിടെ ഇരുന്നായിരുന്നു. സ്കൂള്‍ കഴിഞ്ഞു വന്നുള്ള എന്‍റെ വായന ഇവിടെ ഇരുന്നാണ് . സ്കൂളിലെ പുസ്തകങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കല്ലേ ! കാലഘട്ടത്തിന്റെ അനിവാരിതയാണല്ലോ ചില മാറ്റങ്ങള്‍ . ആ അനിവാരിതയില്‍ ആ മുറിക്കും ഒഴിവാകാന്‍ പറ്റിയില്ല . ആ ചെമ്പരത്തി ഇപ്പോളില്ലെങ്കിലും ആ ജന്നല്‍ കുറച്ചു കൂടെ ഉയരത്തില്‍ അവിടെത്തന്നെ ഉണ്ട് .

ഇപ്പോള്‍ വളരെ ആര്‍ദ്രമായി തോന്നുന്നു ആ ഓര്‍മ്മകള്‍.

അനിവാര്യമായ തിരുച്ചുപോകലില്‍, പറന്നുപോകുന്ന പക്ഷികള്‍ പൊഴിച്ചിട്ട തൂവലുകള്‍ പോലെ.....

Saturday, January 23, 2010

തുടക്കം...


കാലിഡൊസ്കോപിലെ വളത്തുണ്ടുകള്‍ പോലെ മനസില്‍ പല വര്‍ണങ്ങളായി ഓര്‍മ്മകള്‍ ചിതറികിടക്കുന്നു . ഒന്ന് തിരിച്ചു നോക്കട്ടെ എന്തെങ്ങിലും ഒരു ആകൃതികിട്ടുമോന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്തെ പരീക്ഷാ പേപ്പറുകളിലെ ഉപന്യാസങ്ങള്‍ കണ്ട സാര്‍,എഴുതണം എന്ന് പറയുമായിരുന്നു.പക്ഷെ ഞാന്‍ ഒന്നും എഴുതിയില്ല.ഉള്ളില്‍ ആലോചനകളും കൊച്ചു കൊച്ചു ഭാവനകളും ശിശിരകാലങ്ങളില്‍ കൊഴിയുന്ന ഇലകള്‍ പോലെ ചിതരികിടക്കുന്നുണ്ട് .ഇപ്പോള്‍ അനുഭവങ്ങളുടെ ഒരു കൂമ്പാരവും.
" Fernando Pessoa " നൂറ്റാണ്ടുകള്‍ക്കു മുന്‍പേ പറഞ്ഞിരുന്നു "ഒരു വ്യക്തിയില്‍ തന്നെ പല വ്യക്തികള്‍ ഉണ്ടെന്നു". ഇതുപോലെ എന്‍റെ ഉള്ളിലും , ജീവിതത്തിലെ സംഭവങ്ങളെയും അനുഭവങ്ങളെയും ഒരു വിസ്മയത്തോടെ നോക്കി കാണുന്ന, മറ്റുള്ളവര്‍ക്ക് അജ്ഞാതനായ ഒരു സഞ്ചാരിയുണ്ട്. സ്ഥലസമയങ്ങളില്ലാതെ അതിരുകളില്ലാതെ മനസില്‍ ആ സഞ്ചാരി യാത്ര തുടരു ന്നു. എത്രയോ കാര്യങ്ങള്‍ മനസ്സില്‍ ഇരിക്കുന്നു .പറയാന്‍ പറ്റുന്നവയും ,ഒരിക്കലും പറയാന്‍ പറ്റാത്തവയും .അവ
അങ്ങനെ കാറ്റില്‍ പറന്നു നടക്കുന്നു. അവയെ വീണ്ടും നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു യാത്രതുടരുന്നു. അത്ര വേഗം ഒന്നിനേയും പറത്തിവിടാന്‍ പറ്റില്ലല്ലോ?


എഴുതുവാനുള്ള കഴിവുകള്‍ ഒന്നുമില്ല. പക്ഷെ കാലപ്രവാഹത്തില്‍ ഓര്‍മ്മകള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍വേണ്ടി മാത്രം ചിലത് ഇവിടെ കുറിക്കുന്നു ...