Thursday, April 22, 2010

മൂന്നു പേനയും ഞാനും...



പെയ്തൊഴിയാന്‍ കാത്തുനില്‍ക്കുന്ന മഴക്കാറുകള്‍ പോലെ ഓര്‍മ്മകള്‍ മനസ്സില്‍ ചിലപ്പോള്‍ ഒരുണ്ടുകൂടും . ഇങ്ങനെ ഉരുണ്ടു കൂടി പെയുന്ന മഴയില്‍ ഈറനായി നില്‍ക്കുമ്പോള്‍ , നഷ്ടപെടലുകളുടെ വിഷമം ചിലപ്പോള്‍ തോന്നാറുണ്ട് . എങ്കിലും ആ ഓര്‍മ്മകള്‍, അവ അങ്ങനെ തന്നെ ഉണ്ടാവണം എന്നാണ് എന്‍റെ ആഗ്രഹം. യാഥാര്‍ത്ഥ്യത്തെ ഭയക്കുന്നവരാണ് ഓര്‍മകളില്‍ ജീവിക്കുന്നവരെന്നു പറയാറുണ്ട്‌. അവരുടെ ഉള്ളിലും കാണില്ലേ ഓര്‍മ്മകള്‍ .അല്ലെങ്കില്‍ അവര്‍ ഇങ്ങനെ പറയണ്ടല്ലോ ? ചിലപ്പോള്‍ പറന്നു നടക്കുന്ന ഒരു തുണ്ട് കടലാസ്സായിരിക്കും അല്ലെങ്കില്‍ നമ്മള്‍ കണ്ടു മുട്ടുന്ന ചില വ്യക്തികള്‍ ,സ്തലങ്ങള്‍ ചിത്രങ്ങള്‍ ഒക്കെ ആവാം‍ കാലത്തെ നമുക്കുവേണ്ടി തിരിച്ചു കൊണ്ടുപോകുന്നത്.

ഇന്നിപോള്‍ ഈ കുറിപ്പിന് കാരണം എന്‍റെ ചങ്ങാതി സുജിത്തിന്‍റെ മഷിപേന എന്ന ബ്ലോഗ്‌ ആണ് .

നാലാം ക്ലാസ്സ്‌ പകുതിവരെ പെന്‍സില്‍ കൊണ്ട് മാത്രം എഴുതാനായിരുന്നു അനുവാദം . " ഇനി നിങ്ങള്‍ പേനകൊണ്ട് എഴുതിക്കോളു " എന്ന് ക്ലാസ്സില്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍ കിട്ടിയ സന്തോഷം! ....സ്ഥാനക്കയറ്റംകിട്ടിയത് പോലെ ആയിരുന്നു.... അന്നുതന്നെ അച്ചാച്ചന്‍ പുതിയ പേന വാങ്ങിത്തന്നു. പച്ച കളറിലുള്ള ഒരു ബ്രില്‍ ballpoint പേന.ഇപ്പോളും വളരെ വ്യക്തമായി ആ ചിത്രം ഓര്‍മയില്‍ ഉണ്ട് .ഇന്നത്തേത് പോലെ ഫോട്ടോ എടുക്കാന്‍ സാഹചര്യം ഇല്ലാഞ്ഞത് കൊണ്ടാവും ഇത്രയും വ്യക്തമായി ആ ചിത്രങ്ങള്‍ മനസ്സില്‍ അന്ന് പതിഞ്ഞത് . കുറെ നാള്‍ ഉപയൊഗിച്ചു ആ പേന. അതുകൊണ്ട് ആദ്യം എഴുതിയത് പോലും ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.

ആദ്യമായി ഒരു മഷിപേന കിട്ടുന്നത് അളിയന്‍റെ കയില്‍ നിന്നുമാണ്. 2 പേനകള്‍ എടുത്തുവെച്ചിട്ടു ഇഷ്ടമുള്ളത് എടുത്തു കൊള്ളാന്‍ പറഞ്ഞു . ഒന്ന് ഒരു ഹീറോ പേന,മറ്റേതു പാര്‍ക്കറിന്‍റെയും. അന്ന് രണ്ടിന്‍റെയും വ്യത്യാസം അറിയില്ല . തിളങ്ങുന്നത് തന്നെ നോക്കി എടുത്തു! മറ്റേതു എന്‍റെ കസിനും കൊടുത്തു. അങ്ങനെ ആദ്യമായി നല്ല ഒരു മഷി പേന കയില്‍ കിട്ടി. ഇനി മഷി വാങ്ങിക്കണം . camel പിന്നെ chelpark ഇതാരുന്നു മഷികളില്‍ മുപന്മാര്‍. എന്‍റെ നറുക്ക് വീണത്‌ chelpark നീല മഷിക്കായിരുന്നു. ചേച്ചിയുടെ സ്വാധീനമുണ്ടായിരുന്നു മഷി തിരഞ്ഞെടുക്കാന്‍. ആഘോഷമായിതന്നെ മഷി നിറക്കല്‍ ചടങ്ങ് കഴിഞ്ഞു. മഷിനിറക്കുന്ന "സാങ്കേതികവിദ്യ" പഠിച്ചു എന്ന് പറയുന്നതാവും ശരി. തൂത്തു തുടക്കാന്‍ ഒരു കഷണം തുണിയും മടക്കി ബോക്സില്‍ വെച്ചു അന്നുതന്നെ.

പിന്നെ ഇതുപോലെ തന്നെ മറ്റൊരു ഹീറോ പേനയും എനിക്ക് കിട്ടി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അര്‍ത്ഥവാര്‍ഷിക പരീക്ഷക്ക്‌ 506 മാര്‍ക്ക് കിട്ടിയപ്പോള്‍ ക്ലാസ്സ്‌ ടീച്ചര്‍ - ശോശാമ്മ ടീച്ചര്‍ - സമ്മാനമായി തന്നത്. എന്‍റെ പിന്നീടുള്ള എല്ലാ പരീക്ഷകള്‍ക്കും "ഇവരായിരുന്നു" ഒപ്പം. ഈ പേനകള്‍ വെച്ചു എഴുതിയപ്പോള്‍ കിട്ടിയ ആത്മവിശ്വാസം , പിന്നീടൊരിക്കലും എനിക്ക്കിട്ടിയിട്ടില്ല. യുണിവേഴ്സിടി പരീക്ഷകള്‍ വരെ എന്‍റെ ഒപ്പം ഉണ്ടായിരുന്നു.

Reynolds ന്‍റെ ഒരു പേനയാണ് എനിക്ക്മറക്കാന്‍ പറ്റാത്ത മറ്റൊരു പേന . പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ മുന്‍പ് എന്‍റെ ഒരു കസിന്‍ തന്നതായിരുന്നു അത്. ഒരു പഴയ പേന ആയിരുന്നെങ്കിലും അത് എനിക്ക് വളരെ വിലയേറിയതായിരുന്നു. ആ ചേച്ചി ,പള്ളിയില്‍ കൊണ്ട് പോയി പ്രാര്‍ത്ഥിച്ചു തന്ന പേന. " നീ പരീക്ഷക്ക് പോകുമ്പോള്‍ ഇത് കയില്‍ വെറുതെ വെച്ചാല്‍ മതി " എന്ന് പറഞ്ഞാണ് ചേച്ചി അത് തന്നത്.

എന്‍റെ ജീവിതത്തിലെ വിലയേറിയ ഈ പേനകള്‍ ഇപ്പോള്‍ എന്‍റെ കയില്‍ ഇല്ല .അവയുടെ ഓര്‍മ്മകള്‍ മാത്രം. പക്ഷെ ആ ഓര്‍മകള്‍ക്ക് ഒട്ടും മങ്ങലില്ല. ഒരുപാട് കരുതലോടെ ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്ന എന്‍റെ പ്രിയപ്പെട്ട ആ പേനകള്‍ ഞാനറിയാതെ വീട്ടില്‍നിന്നും അടിച്ചു മാറ്റിയ കസിനറിയില്ലല്ലോ,ഞാന്‍ അതിനു കൊടുത്തിരുന്ന മൂല്യം എത്രയായിരുന്നുവെന്ന് !

ചില ഓര്‍മകള്‍ ,വളരെ പ്രിയപെട്ടവയാണ്. മറ്റു ചിലത് വേദനകളും. പക്ഷെ മനസിലെ കാലിടോസ്കോപില്‍ , വളത്തുണ്ടുകളായി അവയെ സൂക്ഷിച്ചു വെക്കാനാണ് എനിക്കിഷ്ടം. കാരണം ഇതുപോലെ വല്ലപ്പോളും ഓര്‍മകള്‍ തിരിയുമ്പോള്‍ ഈ വളത്തുണ്ടുകള്‍ ഓരോ ബിംബങ്ങള്‍ക്ക് രൂപംകൊടുക്കുന്നു ആ ബിംബങ്ങള്‍ എനിക്കുവളരെ പ്രിയപെട്ടവയാണ്. അത് എന്തുതന്നെ ആയാലും. കാരണം അതില്‍ സ്നേഹമുണ്ട് ,കരുതലുണ്ട് ,ആശ്വസിപ്പിക്കലുണ്ട് , ചിലപ്പോള്‍ ഒരു തലോടലുണ്ട്.............

ഓ എന്‍ വി .കുറുപ്പ് എഴുതിയതുപോലെ " ഒറ്റപ്പതിപ്പുള്ള പുസ്തകമല്ലേ നമ്മുടെ ഈ ജന്മം... ചിത്രങ്ങളായും കുറിമാനങ്ങളായും ചിലതൊക്കെ ഭദ്രമായി നമുക്ക് സൂക്ഷിച്ചു വെക്കാം. "

" ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
ഒറ്റത്തവണയോരോപുറവും
നോക്കിവയ്ക്കുവാന്‍ മാത്രം നിയോഗം
പഴയ താളൊക്കെ മറഞ്ഞു പോയി
എന്നേക്കുമെങ്കിലും...
ചിത്രങ്ങളായി കുറിമാനങ്ങളായി
ചിലതെത്രയും ഭദ്രം " ......

Tuesday, April 6, 2010

എവിടെ പോയി നീ

നാലുമണിക്ക് ടോഫലിന്‍റെ ക്ലാസും കഴിഞ്ഞു ബസ്റ്റോപ്പിലേക്ക് നടന്നപ്പോള്‍‍ അവള്‍‍ ചോദിച്ചു സ്നേഹത്തിന്‍റെ നിറമെന്താണ് ? …. എനിക്ക് പെട്ടന്നു ഒരു ഉത്തരം കൊടുക്കാന്‍‍ കഴിഞ്ഞില്ല ….. ഒരു മറുപടി കൊടുക്കുനതിനു മുന്‍‍പേ അവളുടെ ബസ്‌ വന്നു . പതിവുള്ള ഒരു ചിരിയില്‍ ‍ അവള്‍‍ യാത്ര പറഞ്ഞു .. ഇന്നത്തെ അവളുടെ ചിരിക്കു ഒരു നിറം തോന്നിച്ചോ ? !!!!
അവളുടെ ചോദ്യം വല്ലാതെ കുഴപ്പിച്ചതു കാരണം രണ്ടു ബസ്‌ പോയത് ഞാനറിഞ്ഞില്ല ….

“ഇന്നെന്താഡാ പതിവില്ലാത്ത ഒരാലോചന ? " . അമ്മയുടെ ചോദ്യമാണ് ഞാന്‍‍ വീട്ടില്‍ എത്തിയെന്ന് എന്നെ ഓര്‍‍മ്മിപ്പിച്ചത് ….

നിനക്കിതെന്നാപറ്റി ? അമ്മ ചോദിച്ചു ..ഹേ ഒന്നുമില്ല ഞാന്‍‍ പറഞ്ഞു …

എന്നാലും സ്നേഹത്തിനു കളറുണ്ടോ ? എന്നോടുതന്നെ ഞാന്‍‍‍ വീണ്ടും ചോദിച്ചു ....

അമ്മേ ഞാന്‍‍ കിടക്കുവാണേ...... പതിവില്ലാതെ നേരത്തെ ഞാന്‍ പറഞ്ഞപ്പോള്‍ “നിനക്കെന്തു പറ്റി സുഖമില്ലേ ? ” അടുക്കളയില്‍ നിന്ന്കൊണ്ട് തന്നെ അമ്മ ചോദിച്ചു . ഹേയ് ഒന്നുമില്ല ഉറക്കം വരുന്നു … അല്ലാതെ അവളുടെ ചോദ്യത്തിനുള്ള ഉത്തരം ആലോചിക്കുവാണെന്നു എങ്ങനാ അമ്മയോട് പറയുന്നത് ….

ജനാലകള്‍‍ തുറന്നിട്ടു … നല്ല നിലാവുണ്ട് …പാല്‍‍ നിലാവ് കവിഞ്ഞൊഴുകിയ ആ രാത്രിയില്‍‍ , മുറ്റത്തു നിന്ന മുല്ലവള്ളിയില്‍‍ വിരിഞ്ഞ പൂക്കളില്‍‍ ഒരു ഗൂഡസ്മിത മുണ്ടായിരുന്നു . .. തലേന്ന് വിരിഞ്ഞ പൂക്കള്‍ നിലത്ത് മെത്ത വിരിച്ചിരിക്കുന്നു...... അകെ കൂടി ഒരു വല്ലാത്ത ഭംഗി തോന്നുന്നു ….

“പലനാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ ……മിഴികള്‍‍ക്ക് മുന്‍‍പിതളാര്‍ന്നു നീ . വിരിയാ നോരുങ്ങി നില്‍ക്കയോ " യേശുദാസും ചിത്രയും മനോഹരമായി പാടിക്കൊണ്ടിരുന്നു …

പുറത്തിറങ്ങി നടന്നാലോ …. അല്ലെങ്കില്‍ വേണ്ട .. അമ്മക്ക് വല്ലതും തോന്നിയാലോ ?

ഉറക്കം വരുന്നതേയില്ല . ചിന്തകള്‍‍ കാടുകേറുന്നു …. അന്ന് പകല്‍‍ മുഴുവന്‍‍‍ അവള്‍‍ അവളുടെ പ്രൊജക്റ്റ്‌ നെപറ്റി വാതോരാതെ സംസാരിക്കുകയാരുന്നു . അവളുടെ ഭാവി പരിപാടികളെപ്പറ്റിയും..... എം ജി . യുണിവേഴ്സിറ്റിയില്‍‍ ഇപ്പോള്‍‍ ചെയ്യുന്ന ക്രിസ്ടല്‍‍ ഗ്രോത്തിനെപ്പറ്റിയുള്ള റിസര്‍‍ച്ച് ക്യാനഡയിലും തുടരണം. അതു അവളുടെ വലിയ ആഗ്രഹമാണ് . ഞാന്‍‍ ആവുംവിധം പ്രോതസാഹിപ്പിച്ചു ..

ദൈവമേ, ഇനി റിസര്‍‍ച്ച് ചെയ്തു ചെയ്തു വട്ടായോ ? .. ഹേയ്‌ , അങ്ങനെ വരാന്‍‍‍ വഴിയില്ല … ഇനി എന്‍റെ പൊട്ട സംശയങ്ങള്‍‍‍ കേട്ടിട്ടാണോ ?…

അല്ല സ്നേഹത്തിന്‍റെ കളര്‍‍ എന്താ , ചോദ്യം ഞാന്‍‍‍ വീണ്ടും ആവര്‍‍ത്തിച്ചു …. ഇത് , വെള്ളത്തിന്‍റെ കളര്‍‍എന്താണെന്ന് ചോദിക്കുന്നത് പോലെയല്ലെ ? എന്നാലും ഒരു കളര്‍ കാണുമാരിക്കുമല്ലേ ? .... റ്റോണി യോട് ചോദിച്ചാലോ ? ഞാന്‍‍ ഓര്‍ത്തു. അല്ലെങ്കില്‍‍ കൊച്ചുമോനോട് ചോദിക്കാം ..അവനു പറയാന്‍‍ പറ്റിയേക്കും .. പക്ഷെ ഇപ്പോള്‍‍‍ ഞാന്‍‍ ചോദിച്ചാല്‍‍ അവന്‍‍ ഒരുപക്ഷെ കറുപ്പെന്നു പറയുമാരിക്കും . കാരണം , അഞ്ചാറു വര്‍ഷം നെഞ്ചിലേറ്റി നടന്ന പ്രണയത്തെ മലവെള്ളപാച്ചില്‍‍ പോലെ ഒഴുക്കികളയെണ്ടി വന്നില്ലേ ! .. ആരോടും ചോദിക്കണ്ട ….അവസാനം ഞാന്‍ തീരുമാനിച്ചു …

എന്നാലും എന്തായിരിക്കും അതിന്‍റെ കളര്‍‍ ... പല കളറും മനസ്സില്‍‍ വന്നു ..അവളുടെ കണ്ണുകളുടെ ഇളം നീല നിറമാണോ ? അതോ ഇളം പച്ചയോ ? അപൂര്‍‍വമായ ഒരു കളര്‍‍ ആണ് അവളുടെ കണ്ണുകള്‍‍‍ക്ക്‌ .. ഇനി അതുമല്ല അവളുടെ ദേഹത്തിന്‍റെ ഇളം ബ്രൌണ്‍ ? അതോ ചില ദിവസങ്ങളില്‍‍ അവള്‍‍‍ അണിയുന്ന പാലക്കാ മാലയുടെ പച്ച കളര്‍‍ ആണോ ? പല കളറുകളും മനസ്സില്‍‍ കൂടി കടന്നു പോയെങ്കിലും ഒരെത്തും പിടിയും കിട്ടുന്നില്ല .... പതുക്കെ ഞാന്‍‍‍ ഉറക്കത്തിലേക്ക് വഴുതിവീണു . സുഖകരമായ മയക്കം . കണ്ണുകള്‍‍‍ പാതി തുറന്നിരുന്നു .. സ്വപ്നം കണ്ടുള്ള മയക്കം

“എന്താ കണ്ടു പിടിച്ചോ ?” അവള്‍‍‍ അടുത്തു വന്നു മെല്ലെ കാതില്‍‍ചോദിക്കുന്നത്പോലെതോന്നി … അപ്പോള്‍‍ ‍ഞാന്‍‍‍ ഒന്നുചിരിച്ചു …. “ഞാന്‍‍ കണ്ടു പിടിച്ചേ" എന്നായിരുന്നു ആ ചിരിയുടെ അര്‍‍ഥം … ഇപ്പോള്‍‍‍ എനിക്ക് എല്ലാം മനസിലായി വരുന്നു !

പിറ്റേന്ന് നേരത്തെ ഉണര്‍‍ന്നു … ചെറിയ ഉറക്കച്ചടവ് ഉണ്ടായിരുന്നെങ്കിലും തലേന്നത്തെ തുടിപ്പ് ഇത്തിരി കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല …. പക്ഷെ ഇപ്പോള്‍‍‍ മനസില്‍‍ ചോദ്യമില്ല . ഉത്തരം മാത്രം ….

അമ്മേ … എന്താടാ ? ..എനിക്കിന്നേ ഇത്തിരി നേരത്തെ പോണം … അതിനെന്താ . പൊക്കോ …. ഞാന്‍‍‍ വേഗം തയാറായി ….

പതിവില്ലാതെ ടോണിയും നേരത്തെവന്നു …അവനു ഇന്റര്‍വ്യൂ കാള്‍‍‍ കിട്ടി …

അവള്‍‍‍ പതിവ് സമയത്ത് തന്നെയാണ് വന്നത് … ചോദ്യം ആവര്‍ത്തിക്കുമെന്ന് കരുതി കാത്തിരുന്നു .. പക്ഷെ , “ ഞാന്‍‍‍ അങ്ങനെയൊന്നും ചോദിച്ചിട്ടേയില്ല " എന്നമട്ടായിരുന്നു അവള്‍‍‍ക്കു . പക്ഷെ, “ ഇന്ന് കഴിക്കാന്‍‍ പോകുമ്പോള്‍‍‍ എന്നെ കൂടി വിളിക്കണേ " അവള്‍‍‍ പറഞ്ഞു . “ വിളിക്കാലോ . ടോണിയാണ് ഉത്തരം പറഞ്ഞത് … പതിവുപോലെ എല്ലാവരും അവരവരുടെ പണികള്‍ തുടങ്ങി ..ബാബു സര്‍‍ ക്യാമറ ‍ കണ്ണുകളുമായി എല്ലായിടത്തു കൂടിയും നടന്നു … ഗോള്‍‍‍ഡ്‌ സാറാകട്ടെ പഞ്ചപാവംപോലെ ഇരിക്കുന്നെങ്കിലും എല്ലാവരുടെയും പുറത്തു ഒരുകണ്ണുണ്ടായിരുന്നു …. പക്ഷെ ജെസ്സി , ഞങ്ങളുടെ റിസ പ്ഷനിസ്റ്റും കൌണ്‍സിലറും, ആവും വിധം ഞങ്ങളോടൊപ്പം കൂടുമായിരുന്നു ..

“ പതിവില്ലാതെ ഇന്ന് ടെസ്റ്റുകള്‍‍‍ക്ക് കൂടുതല്‍‍ സ്കോര്‍ ചെയ്യാന്‍‍ പറ്റി … കോണ്‍ഫിടന്‍‍സ് ലെവല്‍‍ കൂടിയതുപോലെ " .. ഉച്ചക്ക് കോഫി ഷോപ്പില്‍‍ വെച്ച് അവള്‍‍‍ പറഞ്ഞു … "ശരിയാ, എനിക്കും കൂടുതല്‍‍ സ്കോര്‍ ചെയ്യാന്‍‍ പറ്റി " ഞാന്‍‍ ‍ മറുപടി പറഞ്ഞു .. ഇടയ്ക്കു “ചോദ്യം“ വീണ്ടും മനസ്സില്‍‍ തലപൊക്കി …. സ്നേഹത്തിന്‍റെ കളര്‍ പറയണോ …വേണ്ട . ഞാന്‍‍ എല്ലാം മറന്ന മട്ടില്‍‍തന്നെഇരുന്നു … പക്ഷെ അവളുടെ കണ്ണുകളില്‍‍ എന്തോ ഒരു ആകാംഷ യില്ലേ ? ഉണ്ട് ….

അന്ന് ഇത്തിരി നേരത്തെ അവള്‍‍‍ പോകാനിറങ്ങി … ഹേയ്‌ , നില്ല് . ഞാനും വരുന്നു … കൂടെ ഞാനും ഇറങ്ങി .അന്ന് പതിവില്ലാതെ വളരെ സാവകാശമാണ് നടന്നത് … എന്തൊക്കെയോ പറഞ്ഞു .ആ വാക്കുകള്‍‍‍ക്കും ഒരു കളര്‍ ഉണ്ടായിരുന്നു വെന്ന് പിന്നീടാണ് മനസിലായത് … അവള്‍‍‍ക്കുള്ള ബസ്‌ വരുന്നത് ദൂരത്തുനിന്നെ കണ്ടു …. 'ബസു വരുന്നു' അവള്‍‍‍ പറഞ്ഞു …

പെട്ടെന്ന് ഞാന്‍‍‍ ചോദിച്ചു , "നിന്‍റെ കണ്ണിന്‍റെ കളര്‍‍ എന്താ ? "

" അതൊരു പ്രത്യേക കളറല്ലേ ", … എന്നാല്‍‍ ആ പ്രത്യേക കളറാണ് സ്നേഹത്തിനു ഞാന്‍‍ പതുക്കെ ആരും കേള്‍‍‍ക്കാതെ പറഞ്ഞു … അവള്‍‍‍ ഒന്നും പറഞ്ഞില്ല … പക്ഷെ അന്നത്തെ അവളുടെ ചിരിക്കു അവളുടെ കണ്ണുകളുടെ നിറമായിരുന്നു ..അല്ല. അവളുടെ തന്നെ നിറമായിരുന്നു …. ..ഒരു പാട് അര്‍ത്ഥങ്ങളും ആ നിറത്തിന് ഉണ്ടായിരുന്നു …

പക്ഷെ … എവിടെയാണ് നീയിപ്പോള്‍‍‍ ..........
എവിടെ പോയി നീ ?


ചുരുങ്ങിയ നാളുകള്‍ മാത്രമേ ഒന്നിച്ചുണ്ടായിരുന്നുള്ളൂവെങ്കിലും ഹൃദയത്തോട് ചേര്‍ന്ന്നിന്ന എന്‍റെ കൂട്ടുകാരുടെ ഓര്‍മ്മക്കായ്‌....
നിങ്ങള്‍ ഇപ്പോള്‍ എവിടാണെന്നറിയില്ല. കാലം വില്ലന്‍റെ രൂപത്തില്‍ വന്നുനമ്മളെ അകറ്റിയെങ്കിലും ഇന്നും നിങ്ങള്‍ എന്‍റെ ഹൃദയത്തോടുതന്നെ ചേര്‍ന്നിരിക്കുന്നു ...