Tuesday, February 16, 2010

മഴ എനിക്ക്...


മഴ, എന്‍റെ മനസ്സില്‍ എന്ത് വികാരമാണ് നിറക്കുന്നത് ? ഒരു കാല്‍പനികന്റെ മനസിലെ സ്നേഹമാണോ ? വിങ്ങലുകലാണോ ? അതോ നിരാശകളാണോ ? അതുമല്ല മനസിനെ വാനോളം ഉയര്‍ത്തുന്ന സന്തോഷമാണോ? വായിച്ചും വാര്‍ഷികയോഗങ്ങളിലും, ചര്‍ച്ചകളിലുടെയും മറ്റും പറഞ്ഞു കേട്ട് മടുത്ത മറുനാടന്‍ മലയാളികളുടെ ഒരു പകുതിവരെ കപട ഗൃഹാതുരതയുമല്ല മഴ എനിക്ക്. ....... പക്ഷെ ഇതെല്ലം ചേര്‍ത്തുവെച്ചു മെനഞ്ഞെടുക്കുന്ന ഒരു കൊളാഷ്. അതാണ് മഴ കാണുമ്പോള്‍ എന്‍റെയുള്ളില്‍.
മനപൂര്‍വം ഓര്‍ക്കാന്‍ വേണ്ടി ഞാന്‍ ഒരിക്കലും ശ്രമിക്കാറില്ല . പക്ഷെ ഒരു തലോടലായി,സ്വാന്തനമായി ,ചിലപ്പോള്‍ ഒരു വിങ്ങലായി തനിയെ ഒഴുകിയെത്തുന്ന ഓര്‍മകളെ ഞാന്‍ തടയാറില്ല. അവ അങ്ങനെ ശാന്തമായി മനസ്സില്‍ ഒരു പുഴപോലെ ഒഴുകിനടക്കും. ചിലപ്പോള്‍ അതിന്‍റെ ഓരത്ത് ഒരു വിസ്മയത്തോടെ , ചിലപ്പോള്‍ ഒരു ചെറു തോണിയില്‍ അങ്ങനെ ഒഴുകിനടക്കും ! വളരെ ബാലിശമാവും എന്‍റെ ഓര്‍മ്മകള്‍.... അല്ലെ .

" പറപ്പ പിടിച്ചാല്‍ എരപ്പപിടിക്കും " , ഈ പഴംചൊല്ല് ആദ്യമായി ഞാന്‍ കേള്‍ക്കുന്നത് ഒരു മഴക്കാലത്താണ്. ജൂണ്‍ മാസത്തിലെ ഒരു മഴക്കാലം ,രാവിലെ പാല്‍ക്കാരന്‍റെ വരവും നോക്കി വഴിമുക്കില്‍ നില്ക്കാന്‍ ഇഷ്ടമാരുന്നു . രാവിലെ പെയ്തിറങ്ങുന്ന ശക്തികുറഞ്ഞ മഴയില്‍ കുടയുംചൂടി അയല്‍വാസികളുടെ കൂടെനില്‍ക്കുമ്പോള്‍, പ്രത്യേകിച്ച് ഒരു കാരണവുമില്ലെങ്കില്‍കൂടി മനസ് വളരെ സന്തോഷത്തിലായിരിക്കും. ഇടവഴികളുടെ ഓരത്തുള്ള തൊണ്ടുകളില്‍ വെള്ളം നിറഞ്ഞിട്ടുണ്ടാവും. മീനുകള്‍ എത്തിയോ എന്നാവും ആദ്യത്തെ നോട്ടം. ഒരെണ്ണതിനെ എങ്ങാനും കണ്ടാല്‍ സന്തോഷമാവും. ഇതൊന്നുമില്ലെങ്കിലും പെയ്തിറങ്ങുന്ന മഴയുടെ താളബോധം - അന്ന് വിസ്മയമാരുന്നു . കെട്ടികിടക്കുന്ന വെള്ളത്തില്‍ പലശക്തിയില്‍ പല രീതിയില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ആരോ ജലതരംഗം വായിക്കുന്നതുപോലെ തോന്നി .ഒരു പക്ഷെ എന്‍റെ അപക്വമായ മനസിലെ ഭ്രാന്തന്‍ ചിന്തകളാകും ഇതൊക്കെ.

അന്ന് ഇതുപോലെ ഒരു മഴക്കാലത്ത്‌ രാവിലെ ,തിരിച്ചു വരികയായിരുന്നു. വഴിയില്‍, കാറ്റത്തു വീണും ,മഴയില്‍ ഒലിച്ചു വന്നും ചെറിയ, ചെറിയ ചുള്ളിക്കമ്പുകളും ഇലകളുമൊക്കെ കാണും. ഒരു ചെറിയ മഞ്ഞകുരുവി, തലേന്നു തന്നെ തുടങ്ങിയ മഴയില്‍നിന്നും രക്ഷപെടാനാവാതെ വഴിയില്‍ കിടക്കുന്നു. അടുത്തു ചെല്ലുമ്പോള്‍ പറന്നു പോകുമെന്നായിരുന്നു ഞാന്‍ കരുതിയത്‌ .പക്ഷെ അങ്ങനെയുണ്ടായില്ല.
അതിനു പറക്കാന്‍ സാധിക്കാത്തവണ്ണം നനഞ്ഞിരുന്നു.അവിടെ ഇട്ടിടുപോരാന്‍ മനസ് അനുവദിക്കാഞ്ഞതുകൊണ്ട് കയ്യില്‍ എടുത്തു.
വീട്ടില്‍ വന്നു തുണികൊണ്ട് തുടച്ചിട്ടു ചൂട് കൊടുക്കാന്‍ അടുപ്പിന്‍റെ അടുത്ത് സൂക്ഷിച്ചു പിടിച്ചു . ചിറകൊക്കെഉണങ്ങിക്കഴിഞ്ഞപ്പോള്‍ എന്ത് രസമായിരുന്നു അതിനെ കാണാന്‍. അടിഭാഗത്തെ വെള്ള ക്കളറിന്‍റെ കൂടെയുള്ള തിളങ്ങുന്ന മഞ്ഞക്കളര്‍ ..അതാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്.ആദ്യം കിട്ടിയപ്പോള്‍ അതിനു ഇത്രയും ഭംഗിയുണ്ടാവുമെന്നു ഞാന്‍ കരുതിയില്ല .‍ ഇതിനെ വളത്തിയാലോ എന്നൊരാലോചന മനസ്സില്‍ വന്നു. അത് വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ ,അതുവരെ ഒന്നും മിണ്ടാതിരുന്ന അമ്മ പറഞ്ഞതു ഈ പഴംചൊല്ലാണ്. പഴംചൊല്ലില്‍ പതിരില്ലെന്നു കാര്‍ന്നോന്മാര് പറയാറില്ലേ ? .തര്‍ക്കിക്കാന്‍ ഒന്നും പോയില്ല. എരപ്പ പിടിച്ചാലോ എന്ന പേടിയാണോ എന്തോ ഞാന്‍ ‍ അതിനെ ഇറമ്പ്പടിയില്‍ വെച്ചു. കുറേസമയം അതിലെ തത്തിക്കളിച്ചിട്ടു " എന്നാ ശരി ഞാന്‍ പോകുവാണേ " ന്നുപറഞ്ഞു ഒറ്റപ്പറക്കല്‍. അപ്പോളേക്കും സ്കൂളില്‍ പോകാനുള്ള തിരക്കില്‍ ഞാനും.

ഒരു കുരുവിയുടെ ആയുസ് എത്രയാണെന്നെനിക്കറിയില്ല. ഒരു പത്തിരുപത്തിരണ്ടു വയസ്സുണ്ടെങ്കില്‍ ,അത്രയും കാലം ജീവിക്കാന്‍ അതിനു വിധിയുണ്ടെങ്കില്‍,ഈ ഭുമിയില്‍ എവിടെങ്കിലും ഇപ്പോള്‍ അതുകാണുമായിരിക്കും . എത്ര ബാലിശമായ ചിന്തകള്‍ അല്ലെ ?

വീട്ടില്‍ വലിയ വിലക്കുകളോന്നുമില്ലായിരുന്നെങ്കിലും, കൂട്ടുകാരോടൊപ്പം ആര്‍ത്തുല്ലസിച്ചു നടന്ന ഒരു ബാല്യമായിരുന്നില്ല എന്‍റെത്.ഞാന്‍ തന്നെ രൂപംകൊടുത്ത ലോകമായിരുന്നു അത്. വീടിന്‍റെ പടിഞ്ഞാറ് ,പറമ്പിന്‍റെ അതിര് ഒരു ചെറിയ തോണ്ടാണ്. ആദ്യകാലത്ത് നടപ്പുവഴിആരുന്നു അത്. പക്ഷെ അതുവഴിനടന്നത് ഏനിക്കു ഓര്‍മയില്ല . മഴക്കാലത്ത്‌ ആ തോണ്ടില്‍കൂടെ വെള്ളം ഒഴുകുമായിരുന്നു . ഇടവപ്പാതി തുടങ്ങിയാല്‍ അതില്‍ വെള്ളം വരുന്നതും നോക്കിയിരിക്കും . സ്കൂള്‍വിട്ടു വന്നാല്‍ ചിലദിവസങ്ങളില്‍ അതിന്‍റെ ഒതുക്കുകല്ലില്‍ ഇറങ്ങിയിരിക്കും പശുവിനു കൊടുക്കാനുള്ള പുല്ലുകഴുകുവാന്‍ ഒരു ചെറിയ തടയുണ്ടായിരുന്നു. മഴയുടെ ശക്തികുടുമ്പോള്‍ അത് പോട്ടിപോകും. അത് വീണ്ടും കേട്ടിയുണ്ടാക്കുന്നതും രസമുള്ള കാര്യമായിരുന്നു. നീന്തി നടക്കുന്ന ചെറിയ മീനുകളെ നോക്കി അങ്ങനെ കുറെ സമയം ഇരിക്കും. അടുത്ത വീട്ടിലെ കുട്ടികള്‍ ഈരിഴതോര്‍ത്തില്‍ ചിലപ്പോള്‍ അവിടെ വന്നു മീന്‍ പിടിക്കുന്നുണ്ടാവും.

ചില വയ്കുന്നെരങ്ങളില്‍ ,ഊണുമുറിയിലെ താഴ്ന്ന ജന്നലിനരികിലുള്ള കസേരയില്‍ ഇരുന്നു ജന്നല്‍പടിയിലേക്ക് കാലും നീട്ടിവച്ചിരുന്നുള്ള വായന. കൂടെ ഒരു കപ്പു ചൂടുകാപ്പിയും പിന്നെ മഴ സ്പെഷ്യല്‍ കപ്പ വറുത്തതും. ജന്നലിനടുതായി ധാരാളം പൂക്കുന്ന ഒരു വലിയ ചുമന്ന ചെമ്പരത്തി പടര്‍ന്നു കിടപ്പുണ്ടായിരുന്നു .കൊച്ചുകിളികള്‍ ഇഷ്ടം പോലെ ഉണ്ടാവും .ഈ ചെമ്പരത്തിയും അവിടെയുള്ള ഇരിപ്പിനെ കൂടുതല്‍ സുഖകരമാക്കി. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു സുഖംതോന്നാറുണ്ട്. എന്‍റെ അച്ഛാച്ചന്റെയും പ്രിയപ്പെട്ട ഇരിപ്പിടമായിരുന്നു. അച്ചാച്ചന്റെ വായന മുഴുവന്‍ അവിടെ ഇരുന്നായിരുന്നു. സ്കൂള്‍ കഴിഞ്ഞു വന്നുള്ള എന്‍റെ വായന ഇവിടെ ഇരുന്നാണ് . സ്കൂളിലെ പുസ്തകങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കല്ലേ ! കാലഘട്ടത്തിന്റെ അനിവാരിതയാണല്ലോ ചില മാറ്റങ്ങള്‍ . ആ അനിവാരിതയില്‍ ആ മുറിക്കും ഒഴിവാകാന്‍ പറ്റിയില്ല . ആ ചെമ്പരത്തി ഇപ്പോളില്ലെങ്കിലും ആ ജന്നല്‍ കുറച്ചു കൂടെ ഉയരത്തില്‍ അവിടെത്തന്നെ ഉണ്ട് .

ഇപ്പോള്‍ വളരെ ആര്‍ദ്രമായി തോന്നുന്നു ആ ഓര്‍മ്മകള്‍.

അനിവാര്യമായ തിരുച്ചുപോകലില്‍, പറന്നുപോകുന്ന പക്ഷികള്‍ പൊഴിച്ചിട്ട തൂവലുകള്‍ പോലെ.....

No comments:

Post a Comment