Tuesday, February 16, 2010

ഓര്‍മ്മകളുടെ ചാറ്റല്‍ മഴയില്‍


മഴയുള്ള ചില വൈകുന്നേരങ്ങളില്‍ വെറുതെ തിണ്ണയില്‍ അലസമായി ഇരിക്കാന്‍ ഒരു സുഖം തന്നെയാണ്. മുറ്റത്തെ അശോകമരത്തിന്‍റെ ഇലകളില്‍ തട്ടി മഴത്തുള്ളികള്‍ തെറിക്കുന്നതും നോക്കി അങ്ങനെ ഇരിക്കും. ആരോ കാണാ നൂലില്‍ കോര്‍ത്ത്‌ താഴേക്കിറക്കിവിടുന്ന ഒരു പളുങ്ക്മാലപോലെ മഴ പെയുന്നുണ്ടാവുമപ്പോള്‍ . ഇലകളില്‍ തട്ടി, ചിതറുന്ന മുത്തുകള്‍ തെറിച്ചു പോകാതിരിക്കാനെന്നപോലെ, ചുവപ്പും മഞ്ഞയും കലര്‍ന്ന പൂക്കളുടെ ഒരു വിരിപ്പുണ്ടാവും താഴെ ! എന്‍റെ ചിതറിയ ഓര്‍മകളുടെ ഒരു തുണ്ട് ഈ അശോക മരം തന്നെ .
അശോകമരത്തിന്‍റെ ചുവട്ടില്‍ ഇരുന്ന സീതാ ദേവിയുടെ കഥ ക്ലാസ്സില്‍ ചൊല്ലികേട്ടപ്പോള്‍, എത്ര ശ്രമിച്ചിട്ടും ആ ചിത്രം മനസ്സില്‍ പതിഞ്ഞില്ല. കാരണം അന്ന് ആദ്യമായാണ് അശോകത്തെ പറ്റി കേള്‍ക്കുന്നത്. അന്ന് തന്നെ കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ ," ഞാന്‍ കാണിച്ചു തരോല്ലോ" എന്ന് അവന്‍റെ മറുപടി കേട്ടപ്പോള്‍ വെറുതെയാകുമെന്നു കരുതി. പക്ഷെ അവന്‍ വാക്കുപാലിച്ചു . ഇടവേളയില്‍ അവന്‍ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് സ്കൂളിന്‍റെ മുന്‍വശത്തേക്കോടി. അവിടെ തൊട്ടടുത്തവീട്ടിലെ ഒരു മരം കാണിച്ചിട്ട് പറഞ്ഞു " ഇതാണ് സാര്‍ പറഞ്ഞ ആ അശോകം ".
പക്ഷെ എന്‍റെ പ്രതീക്ഷപോലെ ആയിരുന്നില്ല .കാരണം പൂക്കള്‍ ഒന്നുമില്ലായിരുന്ന സമയമായിരുന്നു.പിറ്റേന്ന് അവന്‍ - മുരളി, ക്ലാസ്സില്‍ വന്നപ്പോള്‍ സാമാന്യം വലിപ്പമുള്ള തവിട്ടു കളറിലുള്ള ഒരു വിത്ത് തന്നിട്ടുപറഞ്ഞു " ഇത് അശോകത്തിന്‍റെ വിത്താണ് .നീ വീട്ടില്‍കൊണ്ടു കുഴിച്ചിട്ടാല്‍ മതി കിളിര്‍ത്തോളും" . അവന്‍ എന്‍റെ ആത്മാര്‍ഥ സ്നേഹിതനൊന്നുമായിരുന്നില്ല. പക്ഷെ പിന്നീടു അവനും എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളായി. കളങ്കമില്ലാത്ത സ്നേഹമാണ് അവന്. ഇപ്പോള്‍ ഗള്‍ഫില്‍ ജോലിചെയ്യുന്ന അവന്‍, ഇതൊന്നും ഓര്‍ക്കുന്നുണ്ടാവില്ല. അന്ന്, അവന്‍ തന്ന ആ അശോകം എന്‍റെ ഹൃദയത്തോട് ചേര്‍ന്നാണ് വളരാന്‍ പോകുന്നതെന്ന് അവനും അത് വാങ്ങിയപ്പോള്‍ ഞാനും ഓര്‍ത്തിരുന്നില്ല. ദിവസങ്ങള്‍ കടന്നുപോയി. അത് കുഴിചിട്ടകാര്യം തന്നെ ഞാന്‍ മറന്നു. പക്ഷെ ഒരുദിവസം, ഇളം വയലറ്റ് കളറോട്കൂടി, തോരണംതൂക്കിയത്‌ പോലെ കീഴോട്ടു തൂങ്ങിയ ഇലകൊളോടെ അത് കിളിര്‍ത്തു . " ദേ അമ്മെ അശോകം കിളിര്‍ത്തു " എവിടാ പറിച്ചു വെക്കേണ്ടത് ? " എന്‍റെ ചോദ്യത്തിന് " മുന്‍വശത്ത് എവിടെങ്കിലും വെക്ക് ". അമ്മ മറുപടിപറഞ്ഞു. വൈകുന്നേരം തന്നെ പറിച്ചു വെച്ചു. ഞാന്‍ തന്നെയാണ് ചെയ്തതെന്നാണ് ഓര്‍മ്മ.
അത് വളര്‍ന്നു വന്നതിനോടൊപ്പം തന്നെ ചില പുതിയ അറിവുകളും കിട്ടി.
അശോകം നട്ടാല്‍ ശോകം വരില്ലാന്ന് ചിലര് പറഞ്ഞു . അതല്ല ,അശോകം വീട്ടുമുറ്റത്ത്‌ നടാന്‍ പറ്റില്ലാന്നു വേറെ ഒരു കൂട്ടര്‍.ബ്രാഹ്മണ വൃക്ഷമാത്രേ ! അമ്മക്ക് ആകപ്പാടെ ഒരു വല്ലായ്മ. അപ്പോളാണ് ,വീട്ടില്‍ വന്നു എന്‍റെ മുടി മുറിക്കുന്ന "മൂപ്പത്തിയുടെ" വരവ് . അവര് പറഞ്ഞു. അശോകം നിക്കുന്നത് നാശമാണെങ്കില്‍ ( ഒന്ന് രണ്ടു വീട്ടുപേരുകള്‍ പറഞ്ഞു ) അവര്‍ക്കൊക്കെ എന്താകുഴപ്പം. എന്തായാലും അത് അവിടെത്തന്നെ നിന്ന് വളര്‍ന്നു .വേനല്‍ക്കാലത്ത് വാഴപിണ്ടി യൊക്കെ വെച്ച് വെള്ളമൊഴിച്ച് കൊടുക്കാനും മറന്നില്ല. താമസിക്കാതെ തന്നെ അത് പൂക്കാന്‍ തുടങ്ങി. ആദ്യം ഒരു ചെറിയ കുല പൂവ്. വളരെ ഹൃദ്യമായ വാസന. കാലം പോകുന്നതനുസരിച്ചു, മാറിമാറി വരുന്ന ഋതുക്കള്‍ക്കനുസരിച്ച് ആ അശോകം , മനസ്സിനു ഒരു കുളിര്‍മയായി, വളരാനും കൂടുതല്‍ കൂടുതല്‍ പൂക്കാനും തുടങ്ങി .
നിലാവുള്ള രാത്രികളെ അത് കൂടുതല്‍ മനോഹരങ്ങളാക്കി. സുഗന്ദപൂരിതമായ ആരാവുകളില്‍ വെറുതെ അതിന്‍റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ അറിയാതെ തന്നെ മനസ് ഒരപ്പുപ്പന്‍ താടി പോലെ പാറിനടക്കാന്‍ തുടങ്ങും.
വീട് പുതുക്കിപ്പണിതപ്പോള്‍ , ഞാന്‍ ആകെ ആവശ്യപെട്ടത്‌ ആ അശോകത്തിനു ഒന്നും പറ്റെരുതെന്നായിരുന്നു. അവര്‍ വാക്കുപാലിച്ചു. ഇത്തവണ നാട്ടില്‍പോയപ്പോളും അരല്പസമയമെങ്കിലും അതിന്‍റെ ചുവട്ടിലിരിക്കാന്‍ സാധിച്ചു.എന്താണ് എനിക്കാ മരത്തോടു ഇത്ര അടുപ്പമെന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങളെക്കാള്‍, ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങാളാണ് എനിക്കുപ്രിയം. കാരണം അവയെല്ലാം , നമ്മുടെയുള്ളില്‍ നമ്മള്‍പോലും അറിയാതെ ,സ്നേഹത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ടാവും.

തുള്ളികൊരുകുടം പോലെ പെയ്യുന്ന തുലാമഴ വൈകുന്നേരങ്ങള്‍ സാന്ദ്രമാക്കാറുണ്ട്. ഇടിയോടു വലിയ പേടിയില്ലെങ്കിലും മിന്നല്‍ ഒരു വില്ലനായി തന്നെ തോന്നാറുണ്ട്. അതുകൊണ്ട് തിണ്ണയില്‍ ഒറ്റക്കിരിക്കാന്‍ സമ്മതിക്കാറില്ല. സ്കൂളില്‍ നിന്നും വന്നുകഴിഞ്ഞാല്‍ കുളിയൊക്കെ കഴിഞ്ഞു അടുക്കളയില്‍ അങ്ങനെ കൂടും. ഞങ്ങളുടെ പ്രദേശത്തെ പന ചെത്തുന്ന ശശിയും കാണും വീട്ടില്‍. ചിലപ്പോള്‍ പന ചെത്താന്‍ പോകുന്നവഴി മഴ കുറയാന്‍ ‍ കാത്തുനില്‍ക്കുകയാവും. അല്ലെങ്കില്‍ ചെത്തുകഴിഞ്ഞു നില്‍ക്കുകയാവും. എന്തായാലും വീട്ടില്‍ കയറാതെ പോകില്ല പുള്ളി. അതിനു കാരണവുമുണ്ട്. അമ്മയുണ്ടാക്കി വെക്കുന്ന അച്ചാര്‍. അതും കൂട്ടി പുള്ളി രണ്ടു മൂന്നു ഗ്ലാസ്‌ അന്തി അകത്താക്കിയെ വീട്ടില്‍ പോകാറുള്ളു. കടുമാങ്ങ അമ്പഴങ്ങ, പാവക്ക അങ്ങനെ പലതരം അച്ചാറുകള്‍ കാണും. അച്ചാച്ചനും അമ്മക്കും ആരോടും തന്നെ അയ്തം ഇല്ലായിരുന്നു. എന്‍റെ ജീവിതത്തില്‍ ആരും പഠിപ്പിക്കാതെതന്നെ ഞാന്‍ പഠിച്ച ഒരു വലിയ പാഠമായിരുന്നു അത്. അങ്ങനെ ആ മഴക്കാല സന്ധ്യകള്‍ വര്‍ത്തമാനം പറഞ്ഞു അങ്ങനെ പോകും. ശശി യുടെ അച്ഛനെപറ്റിയും പറയണം. ഞങ്ങളുടെ അപ്പുപ്പന്‍. കുഞ്ഞും നാളില്‍ എന്നെയും ,ചേച്ചിയെയുമൊക്കെ എടുത്തുകൊണ്ടു നടക്കുമായിരുന്നു . " ചെത്തി മന്ദാരം തുളസി ,പിച്ചകമാലകള്‍ ചാര്‍ത്തി" ഈ പാട്ട് ഈണത്തില്‍ ചോല്ലിത്തരും.ഇടയ്ക്കു അല്പം മധുരക്കള്ളും.
വേനല്‍ക്കാലത്ത് ഉപ്പിലിട്ടുവെക്കുന്ന മാങ്ങയൊക്കെ പുറത്തേക്കു എടുക്കുന്ന സമയം കൂടിയാണ് മഴക്കാലം. വീട്ടില്‍ മാവുകള്‍ കുറവായിരുന്നു. ധാരാളം മാവുകളുള്ള ,മനോജിന്‍റെ വീട്ടില്‍ പറഞ്ഞുവെച്ചിട്ടുണ്ടാവും. കുന്നിന്‍പുറത്താണ് അവരുടെ വീട്. കപ്പയോക്കെ കൃഷിചെയ്യുന്ന പറമ്പിന്‍റെ അതിരില്‍ പടന്നു കിടക്കുന്ന കുറെ കിളിച്ചുണ്ടന്‍ മാവുകള്‍. പച്ചമാങ്ങ പറിച്ചിടുംപോളുളള ചുനമണവും ഒക്കെ ഇപ്പോഴും ഓര്‍മ്മയില്‍ ഒട്ടും മങ്ങാതെ തന്നെ നില്‍ക്കുന്നു. തലേന്ന് തന്നെ ഭരണികള്‍ ഒക്കെ കഴുകി വൃത്തിയാക്കി വെച്ചിട്ടുണ്ടാകും. ഓരോ മാങ്ങയും എടുത്തു കഴുകി തുടച്ചു മാറ്റിവെക്കും.പിന്നെ അച്ഛാച്ചനായിരിക്കും, ഭരണിയില്‍ ഓരോ അടുക്കു മാങ്ങാ പിന്നെ അതിനുമുകളില്‍ ഉപ്പ് അങ്ങനെ നിറക്കുന്നത്. അവസാനം മണലിന്റെ കിഴികെട്ടി ഭരണി അടച്ചു പത്താഴത്തില്‍ നെല്ലിനകത്തു വെക്കുന്നതോടെ ഉപ്പിലി ടീലിന്റെ പ്രധാന പരിപാടി കഴിയും. പിന്നെ ബാക്കി മാങ്ങാ പല പല രീതിയിലുള്ള അച്ചാറുകളായി ഓരോ കുപ്പികളില്‍ കയറിയിട്ടുണ്ടാവും. ഒരു വര്‍ഷതെക്കിനുള്ള കരുതല്‍ . മഴക്കാലം ആകുംമ്പോളെക്കും ഉപ്പുമാങ്ങ പാകമായിട്ടുണ്ടാകും. ചെറിയ ചുമന്നുള്ളിയും ,കാന്താരിമുളകും അരിഞ്ഞിട്ട് വെളിച്ചെണ്ണയും ഒഴിച്ച് ചോറിനു കൂട്ടാന്‍ തരുമ്പോള്‍ അതിനു വലിയ പ്രാധാന്യം കൊടുതിരുന്നില്ല. പക്ഷെ ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ,ആ രുചികള്‍ ഇനി ആസ്വദിക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം ! പക്ഷെ ആരുചി ,ഇപ്പോഴും ഓര്‍മയില്‍ നില്‍ക്കുന്നതുകൊണ്ടാവാം ,ഇന്ത്യന്‍ കടയില്‍ ചെല്ലുമ്പോള്‍ "ഈസ്റ്റേണ്‍ " കാരുടെ ഉപ്പുമാങ്ങ പോലത്തെ സാധനം കാണുമ്പോള്‍ അന്യായ വിലയാണെങ്കില്‍ കൂടി കൈ അറിയാതെ നീളുന്നത് !

നല്ലരസമായിരുന്നു ആ സന്ധ്യകള്‍.പക്ഷെ ആകാലങ്ങളും കടന്നു പോയി. പറമ്പിലെ പനകളും. ശശിക്കും ഒരു പാട്മാറ്റങ്ങള്‍. എന്‍റെ അച്ചാച്ചനും ഇന്നില്ല.മാറ്റങ്ങള്‍ അനിവാര്യമാണ് .ഋതുക്കള്‍ മാറുന്നതനുസരിച്ച് നമ്മളും മാറണം .അത് പ്രകൃതിനിയമം . പക്ഷെ ചില നിമിഷങ്ങള്‍ ,ചില കാലങ്ങള്‍ അവ ഒരിക്കലും മാറണ്ടിയിരുന്നില്ല എന്ന് തോന്നാറുണ്ട്. പക്ഷെ മാറ്റങ്ങള്‍ ഉണ്ടാകുമ്പോളാണല്ലോ പഴയതിന്‍റെ മാധുര്യം നമുക്ക് അനുഭവപ്പെടുന്നത്.

പുതുമഴ കഴിയുമ്പോള്‍ പറമ്പ് കൃഷിക്കായി ഒരുക്കുന്നത്..... എത്ര രസമുള്ള കാഴ്ചകള്‍ ആയിരുന്നു. കൊത്തിമറിചിടുന്ന പറമ്പില്‍ ചെറിയ തടങ്ങള്‍ എടുത്തിടും. പുതുമണ്ണിന്റെ മണം മാറിയിട്ടുണ്ടാവില്ല അപ്പോളും .പണിക്കാര്‍ പറയുന്ന കണക്കുകള്‍ കേട്ട് അതിശയത്തോടെ ഇരിക്കും. ഒരു അളവുകോലും ഇല്ലെങ്കിലും കൃത്യമായ അകലത്തിലും വലിപ്പത്തിലും അവര്‍ തടങ്ങള്‍ എടുക്കുന്നത് കൌതുകമായിരുന്നു. അവര് മാറുന്ന തക്കത്തിന് ഞാനും പരീക്ഷിക്കും. പക്ഷെ ... പല പഴംചോല്ലുകളും നാട്ടറിവുകളും കേട്ടും അനുഭവിച്ചും അറിയാന്‍ പറ്റി. ഇടയ്ക്കു ചില ഗോസിപ്പുകളും. നടീല്‍ വസ്തുക്കള്‍ അയല്‍വക്ക ത്തുള്ളവരുമായി പങ്കിടുന്നതിലൂടെ , പങ്കിടലിന്‍റെ അനുഭവവും ആനന്ദവും കണ്ടും കേട്ടും മനസ്സില്‍ പതിഞ്ഞു.



ഇവിടെയും മഴ പെയ്യുന്നുണ്ടെങ്കിലും തുറന്നിട്ട ജാലകത്തിലൂടെ നോക്കികാണാന്‍ സാധിക്കുന്നില്ല. പക്ഷെ ,ചിലപ്പോളെങ്കിലും, ഈ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ ഇരുന്നു ചൂട് കാപ്പിയും കുടിച്ചു , മഴ ആസ്വദിക്കാന്‍ പറ്റാറുണ്ട്. തൊട്ടടുത്ത ചെറിയ കുറ്റിക്കാട്ടില്‍ പക്ഷികളുടെ ചിലപ്പും, പോക്കാച്ചി തവളകളുടെ കച്ചേരിയും ഒക്കെയുണ്ട്. കണ്ടല്‍ ചെടികളില്‍ മഴയത്ത് ദാഹം തീര്‍ക്കുന്ന വേഴാംബലുകളും ഉണ്ടാകും. പക്ഷെ


എനിക്കുപ്രിയപ്പെട്ട അശോകമരത്തിന്റെ ചില്ലകള്‍ ഉതിര്‍ക്കുന്ന മഴത്താളങ്ങളോ, തളരുമ്പോള്‍ മനസുകൊണ്ടെങ്കിലും ഓടിയെത്താന്‍ ആഗ്രഹിക്കുന്ന എന്‍റെ വീട്ടിലെ സ്നേഹ മര്‍മരങ്ങലോ കേള്‍ക്കാന്‍ എനിക്ക് സാധിക്കുന്നില്ല.ഇവിടുത്തെ മഴയും മനോഹരമാണ് ,മധുരകരമാണ്. പക്ഷെ അമ്മിഞ്ഞപ്പാലിനോളംവരിലല്ലോ മറ്റൊന്നും.


മഴയായി പെയ്തിറങ്ങുന്ന ഓര്‍മകള്‍, അവയുടെ നനവ്‌ മനസിനെ തണുപ്പിച്ചുകൊണ്ടേയിരിക്കുന്നു !!

No comments:

Post a Comment