Wednesday, February 17, 2010

ഓര്‍മ്മകള്‍ക്ക് സുഗന്ധമുണ്ടായിരുന്നു...


ഓര്‍മ്മകള്‍ മഴയായ് പെയ്തിറങ്ങുമ്പോള്‍ കൊഴിഞ്ഞുവീഴുന്ന ഇലകള്‍ക്ക്പോലുമുണ്ടാകും ഒരു സുഗന്ധം.

ആശാന്‍ ചൊല്ലിത്തന്ന അക്ഷരങ്ങള്‍ കുനിഞ്ഞിരുന്നു , കല്ലുപെന്‍സില്‍ കൊണ്ട് സ്ലേറ്റില്‍ ചിത്രങ്ങളായി, "വരച്ചു" പഠിക്കുമ്പോള്‍ ,മൂക്കിനും സ്ലേറ്റിനുമിടയില്‍ അധികമകലം ഉണ്ടാകാറില്ല. കല്ലുപെന്‍സില്‍ ചെറിയ ശബ്ദത്തോടെ അക്ഷരങ്ങളുടെ രൂപത്തില്‍ സ്ലേറ്റില്‍ കൂടി ഉരുമ്മിനടക്കുംപോളുണ്ടാകുന്ന പൊടിയുടെ മണം അക്ഷരങ്ങളുടെ സുഗന്ധ മായല്ലാതെ മറ്റെന്തായിതോന്നാനാണ് ?

ഒരറ്റത്ത് വര്‍ണ്ണ കടലാസ് ചുറ്റിയ കല്ലുപെന്‍സില്‍ ഓടിയാതെയും സ്ലേറ്റു പൊട്ടാതെയും സൂക്ഷിക്കുക ശ്രമകരമായിരുന്നു. പൊതുവേ ഇരുണ്ട നിറമുള്ള കല്ലുപെന്‍സി ലിനിടയില്‍നിന്നും വല്ലപ്പോളും അല്പം വെളുത്ത പെന്‍സില്‍ കിട്ടുമ്പോള്‍ സൂപ്പര്‍ ബംബര്‍ അടിച്ചപോലെയായിരുന്നു. അന്നൊക്കെ സ്ലേറ്റു പൊട്ടുമ്പോള്‍ ക്രിമിനല്‍ കുറ്റം ചെയ്തതുപോലെ ആണ് തോന്നുന്നത്.

ഓരോദിവസവും നിറയെ എഴുതാനുണ്ടാവും . ഒരു വശത്ത് അക്കങ്ങളും മറുവശത്ത് അക്ഷരങ്ങളും. അത് മായ്ക്കാതെ സ്കൂളില്‍വരെ എത്തിക്കുന്നത് ഒരുമിടുക്കാണ്.തരംകിട്ടിയാല്‍ അടികൊള്ളിക്കാന്‍ വേണ്ടി മായിച്ചുകളയുന്ന കൂട്ടുകാര്‍ ഒരു വശത്തും. എത്രയെത്ര കേട്ടെഴുത്തുകള്‍ക്കും പരീക്ഷകള്‍ക്കും ഓരോ സ്ലേറ്റും സാക്ഷ്യംവഹിച്ചിട്ടുണ്ടാകും. ഒരു വശത്ത് ചോക്കുകൊണ്ട്‌ എഴുതിയിടുന്ന മാര്‍ക്ക് മായാതെ നോക്കണം. വീട്ടില്‍ക്കൊണ്ടെ കാണിക്കണ്ടതാ !

നിറം കുറഞ്ഞു തുടങ്ങുമ്പോള്‍ ഒരു പൊടിക്കൈയുണ്ട് .തൊണ്ട്കത്തിച്ചു അതിന്‍റെ കരിയില്‍ തേച്ചുകഴുകിയാല്‍ മതി. കുറച്ചെങ്ങാനും സ്ലേറ്റിന്റെ ചട്ടത്തില്‍ പറ്റിയാല്‍ അന്ന് ബഹളമാണ്. വര്‍ഷാവസാനം വരെ പുതിയതുപോലെ കൊണ്ടുനടക്കണം. ചിലരുടെ സ്ലേറ്റിന്റെ ചട്ടത്തില്‍ കളര്‍പെന്‍സില്‍ കൊണ്ട് പേര് എഴുതിയിട്ടുണ്ടാകും. എന്തോ എനിക്കതിനോട് ഇഷ്ടം തോന്നിയിരുന്നില്ല.

രണ്ടാം ക്ലാസ്സുമുതലാണ് മലയാളം പദ്യങ്ങള്‍ കാണാതെ പഠിക്കേണ്ടത്. കുഞ്ഞമ്മണി ടീച്ചര്‍ ഈണത്തില്‍ ചോല്ലിതന്ന " ഉണരുവിന്‍ വേഗമുണരുവിന്‍ " എന്ന പദ്യഭാഗം ആദ്യം എഴുതിയത് സ്ലേറ്റില്‍ത്തന്നെയായിരുന്നു.തെറ്റാണെന്ന് അറിയാമെങ്കിലും, അടുത്തു നില്‍ക്കുന്നവന്‍ കാണിക്കാമോന്നു ചോദിച്ചാല്‍ വശം ചെരിച്ചു കാണിച്ചുകൊടുക്കാനും മടിയില്ലായിരുന്നു. പങ്കുവെക്കലിന്റെ സുഖം ഉണ്ടായിരുന്നു അപ്പോള്‍. പകരം ഒരു ചാമ്പങ്ങയോ ,ഒലോലിക്കയോ അതുമല്ലെങ്കില്‍ ഒരു കളര്‍ ചോക്കോ കിട്ടും.

സ്ലേറ്റുകളുടെ കൂട്ടത്തില്‍ കളര്‍ഉള്ളവരുമുണ്ടായിരുന്നു. പലനിറങ്ങളിലുള്ള മുത്തുകള്‍ കോര്‍ത്ത പ്ലാസ്റ്റിക്‌ സ്ലേറ്റുകള്‍.അക്കം പഠിക്കാന്‍ സഹായിക്കാനാണ് മുത്തുകള്‍.



അന്ന് വിരല്‍ത്തുമ്പില്‍ക്കുടെ ഒഴുകി വീഴുന്ന അക്ഷരങ്ങള്‍ക്ക് ഹൃദയത്തിന്‍റെ കയ്യൊപ്പുംകൂടെ ഉണ്ടായിരുന്നു. ഓരോ അക്ഷരങ്ങളും ഓരോ വാക്കുകളും ഓരോ അനുഭവമായി പിറവിയെടുത്തു . ഇന്നിപ്പോള്‍ മടിയിലിരിക്കുന്ന ലാപ്ടോപിന്റെ കീബോര്‍ഡില്‍ കൂടി ഇത് കുത്തിക്കുറിക്കുമ്പോള്‍ ആ പഴയ സുഖം എവിടെകിട്ടാനാണ് ? മനസ് നിറഞ്ഞാലും വിരലുകള്‍ പരാതി പറയുന്നുണ്ടാവും .

കല്ലുപെന്സിലിനു പകരമായി മഷിത്തണ്ട് തന്ന കൂട്ടുകാരനെ അല്ലെങ്കില്‍ കൂട്ടുകാരിയെ ഇപ്പോളും ഓര്‍മിക്കുന്നുണ്ടോ ? " ഞൊട്ട " എന്ന് നാട്ടിന്‍പുറങ്ങളില്‍ വിളിക്കുന്ന മഷിത്തണ്ട് ഓര്‍ക്കുന്നില്ലേ ? ഒടിക്കുമ്പോള്‍ ശബ്ദംകേള്‍ക്കുന്നതുകൊണ്ടാവും ഈ പേര് വന്നത് .

*

എഴുതി നിറയുമ്പോള്‍ മായ്ക്കാന്‍ കൊണ്ടുനടക്കുന്ന മഷിത്തണ്ട് എങ്ങനെ മറക്കാനാണല്ലേ ? തൊടിയിലും കയ്യാലകളിലും നിറയെ കണ്ടിരുന്ന മഷിത്തണ്ട് ഇന്ന് ഒരു കാഴ്ചവസ്തുവായതുപോലെ തോന്നുന്നു. ചെറിയ ചെറിയ തുണ്ടുകളാക്കി ഒരു ചെറിയ കെട്ടു മിക്കവരുടെ കയ്യിലും കാണും. ഒരുതുണ്ടെടുത്തു സ്ലേറ്റില്‍ വെച്ച് ചൂണ്ടു വിരല്‍കൊണ്ട് അമര്‍ത്തി തുടക്കുമ്പോള്‍ വിരല്‍ത്തുമ്പില്‍ ഒരു ചെറിയ തണുപ്പുതോന്നും.

മഷിക്കുപ്പിയില്‍ ഇട്ടു വെക്കുന്ന മഷിത്തണ്ടിന്‍റെ കളര്‍ മാറുന്നത് ഒരു കൌതുകത്തോടെ യാണ്നോക്കിയിരുന്നത്. *

തൊടിയില്‍ പടര്‍ന്നുകിടക്കുന്ന പുല്ലിന്‍റെ വേരില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കണ്ണീര്‍ത്തുള്ളി ശ്രദ്ധയോടെ ഏടുത്തു കണ്ണെഴുതിയതിന്റെ കുളിര്‍മയും എങ്ങനെ മറക്കാന്‍ പറ്റും.

പക്ഷെ കാലം മഷിത്തണ്ടായി മനസിലെ സ്ലേറ്റില്‍ വരച്ചിട്ടതൊക്കെ മായ്കാന്‍ തുടങ്ങിയിരിക്കുന്നു. മണ്ണിന്‍റെ മണമുള്ള ആ ഓര്‍മ്മകള്‍ സൂക്ഷിക്കണം. ആത്മാവിന്‍റെ നഷ്ട സുഗന്ധമായി..


ഈ ചിത്രങ്ങള്‍ക്ക് കടപ്പാട് അജ്ഞാതനായ സുഹൃത്തിന്

No comments:

Post a Comment